1953 മാർച്ച് അഞ്ച് അന്നായിരിന്നു സോവിയറ്റ് യൂണിയൻ്റെ നേതാവും സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ ജോസഫ് സ്റ്റാലിൻ മരണമടയുന്നത് . ലോകത്താകമാനം കമ്യുണിസ്റ്റ് അനുഗാമികൾ പ്രിയ നേതാവിന് അനുശോചനം അറിയിക്കാൻ ഒത്തുകൂടി .
ദ്രാവിഡ കഴകം തമിഴ് ജനതയിൽ വേരുറപ്പിക്കുന്ന സമയമായിരുന്നു അത് . വിമോചനത്തിൻ്റെ സ്വപ്നം നെഞ്ചിലേറ്റി ദ്രാവിഡ കഴകവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഒരു കുട കീഴിൽ അണി നിരന്ന കാലം .
ഇരു പ്രസ്ഥാനങ്ങളും അന്ന് പരമാവധി വേദികൾ പങ്കിട്ടിരുന്നു . ജോസഫ് സ്റ്റാലിൻ മരിച്ചു തൊട്ടടുത്ത ദിവസം അതായത് 1953 മാർച്ച് ആറിന് തമിഴ്നാട്ടിലെ മധുരയിൽ ഒരു അനുശോചന യോഗം ചേരുന്നു . പിൽക്കാലത്ത് തമിഴ്നാട് മക്കൾ നെഞ്ചിലേറ്റിയ അരസിയൽ മകൻ , ദ്രാവിഡ കഴകത്തിൻ്റെ തീപ്പൊരി പ്രാസംഗികനുമായ മുത്തുവേൽ കരുണാനിധി അന്ന് യോഗത്തിലുണ്ടായിരുന്നു . ആ വേദിയിൽ വെച്ചാണ് തമിഴ്നാട് കലൈഞ്ചർ ആ വാർത്ത അറിയുന്നത് . തൻ്റെ സഹപ്രവർത്തകനായ ഒരാൾ ഒരു തുണ്ട് പേപ്പർ അദ്ദേഹത്തിന് കൈമാറി .
അതിൽ എഴുതിയിരുന്നത് ഇങ്ങനെയാണ് , അയ്യാവുക്ക് ഒരു അൺ പുള്ളൈ പുറന്തിറുക്ക് .
കാലം 1950 എന്നത് ഓർക്കണം ഇന്നത്തെ പോലെ മൊബൈലോ വാട്സ് ആപ്പോ ഒന്നും അന്നില്ല . മാർച്ച് ഒന്നാം തീയതി തനിക്ക് ഒരു കുഞ്ഞ് പിറന്നുവെന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് കരുണാനിധി അറിയുന്നത് .ജോസഫ് സ്റ്റാലിനെ സംബന്ധിച്ച കഥകളും ചരിത്ര സംഭവങ്ങളും ചേർത്ത് ഗംഭീര പ്രസംഗത്തിലൂടെ തന്നെ ശ്രവിക്കാനെത്തിയ ജന നിബിഡത്തെ കൈയ്യിലെടുത്ത കരുണാനിധി തനിക്ക് മകൻ പിറന്ന സന്തോഷ വാർത്തയും അവരെ അറിയിച്ചു .
ഇതേ മേടയിൽ എൻ ആൺ കുഴൈന്തക്ക് നാൻ സ്റ്റാലിൻ എന്ന് പേര് വെക്കിറേൻ അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു . അന്ന് വൻ കൈയ്യടിയോടെയാണ് ജനസാഗരം ആ പേരിന് കൈയ്യടിച്ചത് .ഇന്ന് തമിഴ്നാടിൻ്റെ മുഖ്യ മന്ത്രി കസേരയിലെത്തിയ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ പെട്ടെന്നൊരു ദിവസം അവരോധിക്കപ്പെട്ട നേതാവല്ല . 1967ൽ തൻ്റെ പതിമൂന്നാം വയസ്സ് മുതൽ അദ്ദേഹം ഡി.എം.കെ വേദിയിൽ സജീവമായിരുന്നു .
1967 മുതൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സ്റ്റാലിൻ 2006-ൽ ആദ്യമായി മന്ത്രിയായി . 2009 ൽ പിതാവ് കരുണാനിധിയെ സഹായിക്കാൻ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി പദം .അന്ന് ചാർത്തി കിട്ടിയ പേരാണ് രാഷ്ട്രീയ ദളപതി എന്ന പേര് . പിന്നീട് 2021 മെയ് 7ന് മുഖ്യമന്ത്രി പദത്തിൽ . തമിഴ്നാട് രാഷ്ട്രീയത്തിൽ കൈമോശം വന്ന രാഷ്ട്രീയ ദ്രാവിഡ മൂല്യങ്ങളെ , ജാതി പോരാട്ടങ്ങളെ വീണ്ടും അടയാളപ്പെടുത്താനാണ് സ്റ്റാലിൻ ശ്രമിക്കുന്നത് . അതിൻ്റെ ഭാഗമായാണ് സ്റ്റാലിൻ യുഗം തമിഴ്നാട് മക്കളെ ഇപ്പോൾ ഏറെ കുറെ സ്വാധീനിക്കുന്നത് .