യമനില്‍ ഹൂതികള്‍ക്കെതിരെ അമേരിക്ക, യുകെ പോരാട്ടം നടക്കുന്നതിനിടെ പുതിയ പ്രശ്ന സ്ഥലം തുറന്ന് ഇറാന്‍. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി അന്‍റാര്‍ട്ടിക്കയില്‍ ഭൂമി അവകാശപ്പെട്ട് ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത് ലോകത്ത് പുതിയ ബലതന്ത്രം രൂപപ്പെടാന്‍ കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്‍റാര്‍ട്ടിക്കയില്‍ ഒരു സൈനിക കേന്ദ്രം ആരംഭിക്കാനുള്ള താത്പര്യമാണ് ഇറാന്‍ പ്രഖ്യാപിച്ചത്.
ഇറാന് ദക്ഷിണധ്രുവത്തില്‍ സ്വത്തവകാശമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത് ഇറാനിയൻ നാവികസേനയിലെ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനിയാണ്. ഇറാന്‍റെ പുതിയ നീക്കം യുഎസിനോടുള്ള വെല്ലുവിളിയാണെന്ന് നിരീക്ഷിക്കപ്പെട്ടു. അന്‍റാര്‍ട്ടിക്കയില്‍ സ്വന്തം പതാകയും സൈനിക – ഗവേഷണ കേന്ദ്രവും സ്ഥാപിക്കാനുള്ള ഇറാന്‍റെ നീക്കം പ്രദേശത്ത് ഇതുവരെ നിലനിന്ന സമാധാന ഉടമ്പടികളെ അട്ടിമറിക്കുമെന്നും വിലയിരുത്തപ്പെട്ടു.
ഒരു ടെലിവിഷന്‍ സംപ്രക്ഷണത്തിനിടെയാണ് തങ്ങള്‍ക്കും ദക്ഷിണധ്രുവത്തില്‍ അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച് കൊണ്ട് ഇറാന്‍റെ നേവി കമാൻഡർ രംഗത്തെത്തിയത്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഇറാന്‍ ഈ അവകാശവാദവുമായി രംഗത്തുണ്ടെന്ന് വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് ചെയ്തു. ഇതേസമയം ഖത്തറിന്‍റെ കൈവശമുള്ള 6 ബില്യണ്‍ ഡോളറിന്‍റെ ഇറാനിയന്‍ ഫണ്ട് യുഎസ് മരവിപ്പിച്ചത്, ഇറാന്‍ ഈ പണം, അന്‍റാര്‍ട്ടിക്കയിലെ തങ്ങളുടെ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുമോയെന്ന ആശങ്കയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ അത്തരമൊരു സാധ്യത യുഎസ് തള്ളിക്കളഞ്ഞു. ആ പണം ഉപയോഗിച്ച് ഭക്ഷണം, മരുന്ന്, കാര്‍ഷികോത്പന്നങ്ങള്‍ എന്നിവ വാങ്ങാന്‍ മാത്രമേ പറ്റൂവെന്ന് യുഎസ് പ്രതികരിച്ചു. ഇറാന്‍റെ അവകാശവാദം ധ്രുവപ്രദേശങ്ങളില്‍ പുതിയ ബലതന്ത്രങ്ങള്‍ രൂപപ്പെടുത്തുമെന്ന് വിദഗ്ദര്‍ കരുതുന്നു. അതേ സമയം കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയുടെ ഉത്തര ദക്ഷിണാര്‍ദ്ധ ധ്രുവങ്ങളിലെ മഞ്ഞ് പാളികള്‍ ഉരുകുകയും ഇത് ഭൂമിയിലെ നിലവിലെ കാലാവസ്ഥയെ അടിമുടി തകിടം മറിക്കാന്‍ കാരണമാകുമെന്നും പരിസ്ഥിതി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, ഭൂമിയെ കുറിച്ചുള്ള പഠനത്തില്‍ ഇന്ന് മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒരിടമാണ് ധ്രുവപ്രദേശങ്ങളായ ആര്‍ട്ടിക്കും അന്‍റാര്‍ട്ടിക്കും. ഏതാണ്ട് 1.9 കിലോമീറ്റര്‍ കനമുള്ള വലിയ മഞ്ഞ് പാളികളാണ് അന്‍റാര്‍ട്ടിക്കയിലുള്ളത്. ഇതിന് യൂറോപ്പിനെക്കാള്‍ 40 ശതമാനം വലിപ്പമുണ്ട്.
1820 കളില്‍ റഷ്യന്‍ പര്യവേക്ഷകരായ ഫാബിയൻ ഗോട്ലീബ് വോൺ ബെല്ലിങ്‌സ്ഹൗസനും മിഖായേല്‍ ലസാര്‍വുമാണ് ആദ്യമായി അന്‍റാര്‍ട്ടിക്കയില്‍ എത്തിയവര്‍. ഇന്ന് ദക്ഷിണധ്രുവമായ അന്‍റാര്‍ട്ടിക്കയില്‍ ചിലി, ഫ്രാന്‍സ്. ന്യൂസിലന്‍ഡ്, നോര്‍വേ, യുകെ എന്നീ രാജ്യങ്ങള്‍ക്കായി എട്ട് ടെറിട്ടോറിയല്‍ പ്രദേശങ്ങളാണ് ഉള്ളത്. ഇവരെ കൂടാതെ ചൈന, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, പാകിസ്ഥാന്‍, റഷ്യ, ദക്ഷിണാഫ്രിക്ക, പോളണ്ട്, യുഎസ്, അര്‍ജന്‍റീന എന്നീ രാജ്യങ്ങളും ഗവേഷണങ്ങള്‍ക്കും മറ്റുമായി അന്‍റാര്‍ട്ടിക്കയില്‍ സ്വന്തമായ പ്രദേശങ്ങള്‍ കൈയടക്കിയിട്ടുണ്ട്.