കോട്ടയം: അയ്മനം കുടയംപടിയിൽ വ്യാപാരി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കർണാടക ബാങ്കിന് പങ്കില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്.
മറ്റ് സാമ്ബത്തിക ബാധ്യതകളുടെ പേരിലാണ് ബിനു ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബിനുവിന് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നിരിക്കാം എന്ന അനുമാനവും കൂടി ചേർത്താണ് പൊലീസ് കോടതിയിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 25നാണ് കോട്ടയം കുടയംപടിയിൽ ചെരുപ്പുകട നടത്തിയിരുന്ന കെ സി ബിനു എന്ന വ്യാപാരി വീട്ടിൽ തൂങ്ങിമരിച്ചത്. കർണാടക ബാങ്കിലെ മാനേജരുടെ ഭീഷണിയെ തുടർന്നായിരുന്നു ആത്മഹത്യ എന്നാണ് കുടുംബം ആരോപണം ഉന്നയിച്ചത്. വായ്പാ കുടിശികയുടെ പേരിലായിരുന്നു ഭീഷണിയെന്നും കുടുംബം ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെ ബാങ്കിനു മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറി. ബാങ്കിനു മുന്നിൽ ബിനുവിന്റെ മൃതദേഹം വച്ചുളള പ്രതിഷേധത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും വ്യാപാരികളും പങ്കെടുത്തു. കുടുംബത്തിന് ജില്ലാ പൊലീസ് മേധാവി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ നടന്ന പൊലീസ് അന്വേഷണത്തിലാണ് കർണാടക ബാങ്കിനോ ബാങ്ക് ജീവനക്കാർക്കോ ബിനുവിന്റെ ആത്മഹത്യയിൽ പങ്കില്ലെന്ന കണ്ടെത്തൽ.
ബാങ്കിൽ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് ബിനു മുടക്കിയതിനെ തുടർന്ന് സെപ്റ്റംബർ 7ന് ബാങ്ക് ജീവനക്കാർ ബിനുവിൻ്റെ കടയിൽ പോയി സംസാരിച്ചിരുന്നെന്ന കാര്യം പൊലീസ് റിപ്പോർട്ടിലുണ്ട്. എന്നാൽ സെപ്റ്റംബർ 12ഓടെ കുടിശിക ബിനു അടച്ചു തീർത്തിരുന്നെന്നും പിന്നീട് ബാങ്ക് ജീവനക്കാർ ബിനുവുമായി സംസാരിച്ചിട്ടില്ലെന്നുമാണ് പൊലീസ് ഭാഷ്യം.
വായ്പ വാങ്ങിയിരുന്നെന്നും വ്യക്തിപരമായ മറ്റ് ചില പ്രശ്നങ്ങൾ ബിനുവിനെ അലട്ടിയിരുന്നെന്നും റിപ്പോർട്ടിലുണ്ട്. സാമ്ബത്തിക ബാധ്യതകൾ രേഖപ്പെടുത്തിയുളള ബിനുവിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തെന്ന് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടുന്നു. ബിനുവിന്റെ പിതാവ് മുമ്ബ് ആത്മഹത്യ ചെയ്യുകയായിരുന്നു. അതിനാൽ തന്നെ ആത്മഹത്യ പ്രവണത ബിനുവിൽ ഉണ്ടായിരുന്നിരിക്കാമെന്നുമുളള വാദവും പൊലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.