കീവ് : യുക്രെയ്നിൽ(Ukraine) റഷ്യയുടെ ആക്രമണം നൂറു ദിവസം പിന്നിടുമ്പോൾ യുദ്ധം ഉടനെ അവസാനിക്കുന്നതിന്റെ സൂചനയൊന്നുമില്ല. രാജ്യത്തിന്റെ അഞ്ചിലൊന്ന് റഷ്യ പിടിച്ചെന്നു സമ്മതിക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി(Volodymyr Zelenskyy), റഷ്യ (Russia)പിടിച്ച പ്രദേശങ്ങൾ ഒന്നൊന്നായി തിരിച്ചുപിടിക്കയാണെന്നും അവകാശപ്പെട്ടു. യുഎസും ജർമനിയും വാഗ്ദാനം ചെയ്തു റോക്കറ്റ്, റഡാർ സംവിധാനം ഉടൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിൽ സിവീയറോഡോണെസ്റ്റ്സ്ക് നഗരം പൂർണ നിയന്ത്രണത്തിലാക്കാൻ റഷ്യ കനത്ത ആക്രമണം തുടരുന്നു. സമീപത്തുള്ള ലൈസിഷാൻസ്ക് കേന്ദ്രമാക്കി യുക്രെയ്ൻ ചെറുത്തുനിൽപ് ശക്തമാക്കി. ഡോണെറ്റ്സ്ക് മേഖലയിലെ ഇരട്ടനഗരങ്ങളായ ക്രമറ്റോർസ്കും സ്ലൊവ്യാൻസ്കും പിടിച്ചു വടക്കോട്ടു മുന്നേറാൻ റഷ്യ മിസൈൽ ആക്രമണം കടുപ്പിച്ചു. ജനവാസ മേഖലകളിലേക്ക് റഷ്യ 15 ക്രൂസ് മിസൈലുകൾ അയച്ച് വൻ നാശമുണ്ടാക്കിയതായി സെലെൻസ്കി അറിയിച്ചു.
യുക്രെയ്നിനു കൂടുതൽ ആയുധങ്ങൾ നൽകാനുള്ള നീക്കം ‘തീക്കളി’യാണെന്നും സ്ഥിതി വഷളാക്കാനേ ഉപകരിക്കൂ എന്നും റഷ്യ മുന്നറിയിപ്പു നൽകി. ലക്ഷ്യമിട്ടതുപോലെ കാര്യങ്ങൾ മുന്നേറുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ(Vladimir Putin) അവകാശപ്പെട്ടു. അതേസമയം, യുഎസിനും ജർമനിക്കും പുറമേ ബ്രിട്ടനും യുക്രെയ്നിന് അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം നൽകുമെന്ന് അറിയിച്ചു. മിസൈലുകളും റൈഫിളുകളും ടാങ്ക് വേധ ആയുധങ്ങളും നൽകുമെന്ന് സ്വീഡൻ അറിയിച്ചു.
നയതന്ത്ര പിന്തുണ വർധിപ്പിക്കുന്നതിനായി യുക്രെയ്ൻ യുഎസ് അംബാസഡർ ബ്രിജിറ്റ് ബ്രിങ്കിന് സ്വീകരണം നൽകി അവരോധിച്ചു. 2019ൽ ട്രംപ് അംബാസഡറെ പിൻവലിച്ചശേഷം എത്തുന്ന ആദ്യ അംബാസഡറാണ് ബ്രിങ്ക്. പലിശനിരക്ക് 10ൽ നിന്ന് 25% ആയി ഉയർത്തി അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാൻ യുക്രെയ്ൻ ശ്രമം തുടങ്ങി. പുട്ടിനുമായി അടുത്ത ബന്ധമുള്ള കൂടുതൽ റഷ്യൻ വ്യവസായികൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി. ഇവരുടെ ആഡംബര നൗകകളും സ്വകാര്യ ജെറ്റുകളും പിടിച്ചെടുക്കാൻ പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകി.