കീവ്: റഷ്യൻ അധിനിവേധത്തിൻ്റെ നഷ്ടക്കണക്കുകളില്‍ ഒരു നഗരം കൂടി എഴുതിച്ചേര്‍ത്ത് യുക്രെയ്ന്‍. ഫെബ്രുവരി 24ന് റഷ്യ ഉക്രൈനില്‍ ആരംഭിച്ച യുദ്ധം മൂന്ന് മാസം തികയാറാവുമ്പോള്‍ മരിയുപോള്‍ ഉപേക്ഷിക്കാന്‍ യുക്രെയ്ന്‍ തീരുമാനിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മരിയുപോള്‍ നഗരത്തിന്റെ നിയന്ത്രണം റഷ്യയ്ക്ക് വിട്ടുനല്‍കി ശേഷിക്കുന്ന എല്ലാ സൈനികരെയും ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞിരിക്കുന്നത്.
യുദ്ധം ആരംഭിച്ചത് മുതല്‍ റഷ്യന്‍ സൈന്യത്തിന്റെ ഉപരോധത്തിലമര്‍ന്നിരിക്കുകയായിരുന്നു മരിയുപോള്‍. എന്നാല്‍ റഷ്യന്‍ സൈന്യത്തിന് കീഴടങ്ങാന്‍ തയ്യാറല്ലാതിരുന്ന യുക്രെയ്നിന്റെ അസോവ് ബറ്റാലിയന്‍ മരിയുപോളിലെ ഒരു സ്റ്റീല്‍ പ്ലാന്റ് കേന്ദ്രമാക്കി ഗൊറില്ല പോരാട്ടം തുടര്‍ന്നു. മരിയുപോളില്‍ നിന്ന് യുക്രെയ്നിന്റെ അവസാന സൈനികനും മടങ്ങുന്നതോടെ രാജ്യത്തിന്റെ ഒരു പ്രധാന നഗരം റഷ്യയ്ക്ക് കീഴിലാവും. യുദ്ധം മൂന്ന് മാസം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മരിയുപോള്‍ ഉപേക്ഷിക്കാനുള്ള യുക്രെയ്നിന്റെ പ്രധാന തീരുമാനം.
യുക്രെയ്നിന്റെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ തുറമുഖ നഗരം കീഴടക്കിയാല്‍ യുക്രെയ്നില്‍ നിന്ന് പിടിച്ചെടുത്ത ഉപദ്വീപായ ക്രിമിയയിലേക്ക് കരമാര്‍ഗം പെട്ടെന്നെത്തിച്ചേരാന്‍ കഴിയും. 2014 മുതല്‍ ഇവിടം യുദ്ധ മേഖലയാണ്. എട്ട് വര്‍ഷത്തെ യുദ്ധത്തിനിടെ ഈ പ്രദേശം രണ്ടാം ലോകമഹായുദ്ധകാലത്തെ ഫ്രാന്‍സിലെ ചില തെക്കന്‍ പ്രദേശങ്ങള്‍ പോലെയായി കഴിഞ്ഞെന്ന് ചില ലേഖകര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരത്തില്‍ പതിനായിരക്കണക്കിന് ആളുകളെ റഷ്യന്‍ സൈന്യം കൊന്നൊടുക്കിയതായി യുക്രെയ്ന്‍ ആരോപിച്ചു.
മരിയുപോളിലെ ഏതാണ്ട് മുഴുവന്‍ കെട്ടിടങ്ങള്‍ക്കും യുദ്ധത്തില്‍ കേടുപാട് പറ്റി. ഭൂരിഭാഗം കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നു. ബാക്കിയുള്ളവ ഉപയോഗ ശൂന്യമായി. റഷ്യ മരിയുപോളിന് നേര്‍ക്കുള്ള ആക്രമണം ശക്തമാക്കുന്നതിനിടെ നൂറുകണക്കിന് സാധാരണക്കാരും കുട്ടികളും പരിക്കേറ്റ സൈനികരും നഗരത്തിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. സൈനികര്‍ സ്റ്റീല്‍ പ്ലാന്റില്‍ തടവിലാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഇവരെ പുറത്ത് വിടാന്‍ അനുവദിക്കരുതെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ആവശ്യപ്പെട്ടിരുന്നു.
ഒരു ഈച്ച പോലും അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് രക്ഷപ്പെടരുതെന്നായിരുന്നു പുടിന്റെ ഉത്തരവ്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി സ്റ്റീല്‍ പ്ലാന്റിലെ അഭയാര്‍ഥികള്‍ക്കുള്ള ഭക്ഷണ, ജല വിതരണ ശൃംഖലയെല്ലാം റഷ്യ തകര്‍ത്തു. ആദ്യ ദിനങ്ങളില്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി വടക്ക് പടിഞ്ഞാറ് നിന്നും വടക്ക് കിഴക്ക് നിന്നും റഷ്യയുടെ നൂറ് കണക്കിന് കവചിത വാഹനങ്ങളും സൈനിക ടാങ്കുകളും നീങ്ങിയെങ്കിലും ഒന്നരമാസം നീണ്ട പോരാട്ടത്തിനിടെ റഷ്യന്‍ സൈന്യം നിരുപാധികം പിന്മാറി.
ഇതിനിടെ ഈ പ്രദേശങ്ങളിലെ ഒട്ടുമിക്ക കെട്ടിടങ്ങളും റഷ്യന്‍ സേന ബോംബാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. എന്നാല്‍ നിരുപാധിക പിന്മാറ്റം നടത്തിയ റഷ്യന്‍ സേന പിന്നീട് മരിയുപോള്‍ ഉള്‍പ്പെടുന്ന ഡോണ്‍ബോസ്‌കോ പ്രദേശമായ ഉക്രൈനിന്റെ തെക്ക് കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് യുദ്ധമാരംഭിച്ചു. നീണ്ട ഒന്നരമാസക്കാലം നാല് പാടുനിന്നും റഷ്യന്‍ സൈന്യം ഉക്രൈനിന്റെ തെക്ക് കിഴക്കന്‍ മേഖല അക്രമിച്ചു. ഇതിനൊടുവിലാണ് മരിയുപോളില്‍ നിന്ന് പിന്മാറാന്‍ ഉക്രൈന്‍ തീരുമാനിച്ചത്.