തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലെ പുതിയ സ്ഥാപനമായ കെ സ്വിഫ്റിന് കന്നിയാത്രയിൽ അപകടം . തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് തമ്പാനൂരിൽ നിന്നും പുറപ്പെട്ട ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ആളപായമോ യാത്രക്കാര്‍ക്കോ പരിക്കോ ഇല്ല. എന്നാൽ ഗജരാജ വോൾവോ ബസിൻ്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയിട്ടിട്ടുണ്ട്. ഈ മിററിന് പകരമായി കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഫിറ്റ് ചെയ്ത് സര്‍വ്വീസ് തുടര്‍ന്നു.

സംസ്ഥാനത്തെ പൊതുഗതാഗതമേഖലിയില്‍ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതില്‍ 8 എസി സ്ളീപ്പറും, 20 എസി സെമി സ്ളീപ്പറും ഉള്‍പ്പെടുന്നു.
കെഎസ്ആര്‍ടിസിയുടെ ദയാവധത്തിന് വഴിവക്കുന്നുവെന്നാരാപോപിച്ച് INTUC, BMS ആഭിമുഖ്യത്തിലുള്ള പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ചടങ്ങ് ബഹിഷ്കരിച്ചു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ പ്രതിഷേധ ദിനവും സംഘടിപ്പിച്ചു. ഭരണാനുകൂല സംഘടനയും ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. വിവാദങ്ങക്കുറിച്ച് ഒന്നും പറയാതെ, ആശംസകള്‍ രണ്ട് വാചകങ്ങളിലൊതുക്കി മുഖ്യമന്ത്രി ഫ്ളാഗ് ഓഫിനു ശേഷം വേദി വിട്ടു.
ശമ്പളം വിതരണം വൈകുന്നതിലുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് കനത്ത സുരക്ഷാ ക്രമീകരണത്തിലാണ് കെ സ്വിഫ്റ്റ് ഉദ്ഘാടന ചടങ്ങ് നടന്നത്. യാത്ര സുഖം, സുരക്ഷിതത്വം, ന്യായമായ നിരക്ക് എന്നിവ കെഎസ്ആര്ടിസി സ്വിഫ്റ്റിലൂടെ അധികൃതര്‍ ഉറപ്പ് നല്‍കുന്നുണ്ട്. കരാര്‍ ജീവനക്കാരാണ് കെ സ്വിഫ്റ്റിലുള്ളത്. അതേസമയം കെ സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നൽകിയ കേസില്‍ കോടതിവിധിയുടെ അടിസഥാനത്തിലായിരിക്കും കമ്പനിയുടെ ഭാവി.