കീവ് : യുഎസിനു പിന്നാലെ ബ്രിട്ടനും (Britain) യുക്രെയ്നിനു നവീന മിസൈൽ (Missile) സംവിധാനം നൽകുന്നു. 80 കിലോമീറ്റർ വരെ ദൂരപരിധിയുള്ള എം270 മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റമാണ് (M270 Multiple Launch Rocket System) റഷ്യയ്ക്കെതിരായ യുദ്ധത്തിന് ബ്രിട്ടൻ നൽകുക. ദീർഘദൂര പീരങ്കിയാക്രമണം അടക്കം ചെറുക്കാൻ ഇതു സഹായിക്കുമെന്ന് യുകെ ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. ദീർഘദൂര മിസൈൽ സംവിധാനമായ ‘ഹൈമാർസ്’ (High Mobility Artillery Rocket System) യുക്രെയ്നിനു നൽകാനുള്ള യുഎസ് തീരുമാനത്തിനു തിരിച്ചടിയുണ്ടാവുമെന്നു കഴിഞ്ഞ ദിവസം റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ മുന്നറിയിപ്പു നൽകിയിരുന്നു.
അതേസമയം, രൂക്ഷ പോരാട്ടം തുടരുന്ന ലുഹാൻസ്കിലെ ( Luhansk) സീവിയറോഡോണെറ്റ്സ്കിനു സമീപമുള്ള ലിസിചാൻസ്ക്, സോൾദർ എന്നീ നഗരങ്ങൾ സന്ദർശിച്ച യുക്രെയ്ൻ പ്രധാനമന്ത്രി വൊളോഡിമിർ സെലെൻസ്കി ( Volodymyr Zelenskyy) സൈനികരുമായി സംസാരിച്ചു. സീവിയറോഡോണെറ്റ്സ്കിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണിത്. സെലെൻസ്കി മടങ്ങിയശേഷമാണു സന്ദർശനവിവരം പുറത്തുവിട്ടത്.
യുക്രെയ്നിൽനിന്നു കടത്തിയ ഗോതമ്പുശേഖരം ആഗോളവിപണിയിൽ വിറ്റഴിക്കാനുള്ള റഷ്യയുടെ നീക്കം തടയാൻ യുഎസ് രംഗത്തെത്തി. മോഷ്ടിച്ച ധാന്യം വാങ്ങരുതെന്ന് ആഫ്രിക്കയിലേത് അടക്കം 14 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. ഭക്ഷ്യക്ഷാമം മൂലം വൻ പ്രതിസന്ധി നേരിടുന്ന ആഫ്രിക്കൻ രാജ്യങ്ങളെ നിർദേശം കുഴപ്പത്തിലാക്കിയിട്ടുണ്ട്.
5 ലക്ഷം ടൺ ഗോതമ്പ് റഷ്യ കടത്തിയെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. റഷ്യൻ നിയന്ത്രണത്തിലുള്ള ക്രൈമിയയിലേക്കു ട്രക്കുകളിൽ എത്തിച്ചശേഷം അവിടെനിന്നു കപ്പലുകളിലാണു ധാന്യശേഖരം റഷ്യയിലേക്കു കൊണ്ടുപോയതെന്നു പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, ഭക്ഷ്യക്ഷാമ പ്രശ്നത്തിൽ സഹായം തേടി ആഫ്രിക്കൻ യൂണിയൻ തലവനും സെനഗൽ പ്രസിഡന്റുമായ മക്കി സാൽ മോസ്കോയിൽ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.