തൃശൂർ: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം രോഗി ഗതികേടിൽ. ഒടിഞ്ഞ കയ്യില്‍ കമ്പിയിടുന്നതിനുള്ള ശസ്ത്രക്രിയ കാത്ത് രോഗി 15 ദിവസമായി ആശുപത്രി വരാന്തയില്‍ കഴിയുകയാണ്.
പുതുക്കോട് സര്‍വജന സ്‌കൂളിനു സമീപം താമസിക്കുന്ന വി.ചന്ദ്രശേഖരനാണ് (64) മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രി വരാന്തയില്‍ അധികൃതരുടെ അനാസ്ഥയില്‍ മനംനൊന്ത് കഴിയുന്നത്.
ചന്ദ്രശേഖരന്‍ കഴിഞ്ഞ ഒക്ടോബറില്‍ വീണ് ഇടതുകൈ ഒടിഞ്ഞിരുന്നു. ആദ്യം പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോൾ തോളെല്ലിന് പൊട്ടല്‍ കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു. പരിശോധിച്ച ശേഷം കട്ടില്‍ കമ്പി ഇടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.കഴിഞ്ഞ ചൊവ്വാഴ്ച ശസ്ത്രക്രിയ നിശ്ചയിക്കുകയും ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റി 5 മണിക്കൂറിനു ശേഷം, സര്‍ജറിക്കായി വാങ്ങിയ കമ്പി നിലവാരമില്ലെന്നും ഡോക്ടര്‍ നിര്‍ദേശിച്ച സ്ഥലത്തുനിന്നു തന്നെ വാങ്ങണമെന്നും പറഞ്ഞ് ചന്ദ്രശേഖരനെ തിയറ്ററില്‍ നിന്നും ഡോക്ടർ തിരിച്ചിറക്കുകയുമായിരുന്നു.
ആശുപത്രിയിലെ തന്നെ ന്യായവില ഷോപ്പില്‍നിന്നാണ് ചന്ദ്രശേഖരൻ കമ്പി വാങ്ങിയിരുന്നത്. ഡോക്ടര്‍ നിര്‍ദേശിച്ച സ്ഥാലത്തുനിന്നു കമ്പി വാങ്ങാൻ വഴിയില്ലെന്നു കാണിച്ച് ചന്ദ്രശേഖരന്‍ ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ഇന്നലെ എല്ലുരോഗ വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും പരിഹാരമുണ്ടായില്ല. രോഗി ഇപ്പോഴും ആശുപത്രി വരാന്തയില്‍ കിടക്കുകയാണ്.
ഡോക്ടര്‍ നിര്‍ദേശിച്ച കമ്പനിയുടെ മെറ്റീരിയല്‍ വാങ്ങാത്തതിനെത്തുടര്‍ന്നാണ് നിശ്ചയിച്ച ശസ്ത്രക്രിയ മുടങ്ങിയതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസികെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് വേലായുധന്‍ ആരോഗ്യമന്ത്രി വീണ ജോർജിന് പരാതി നല്‍കിയിട്ടുണ്ട്.