കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസിൽ ഉപദ്രവിച്ചയാളെ ഓടിച്ചിട്ട് പിടികൂടി 21 കാരി. കണ്ണൂർ കരിവെള്ളൂർ സ്വദേശിനി പി.ടി. ആരതിയാണ് അക്രമിയെ പിടികൂടി പൊലീസിനു കൈമാറിയത്. സ്വന്തം അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആരതിക്ക് നിറഞ്ഞ കൈയടിയാണ് സൈബർ ലോകത്ത് ലഭിക്കുന്നത്. മണിയാട്ട് സ്വദേശി രാജീവൻ എന്നയാളാണ് ആരതിയെ ഉപദ്രവിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു
സംഭവം. കരിവള്ളൂരിൽ നിന്നും
കാഞ്ഞങ്ങാട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുമ്പോഴാണ് ഇയാൾ ആരതിയെ ഉപദ്രവിച്ചത്. പണിമുടക്കായതിനാൽ ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ബസ് നീലേശ്വരത്ത് എത്തിയപ്പോഴാണ് ഷർട്ടും ലുങ്കിയും ധരിച്ച ഒരാൾ ആരതിയെ ശല്യം ചെയ്യാൻ തുടങ്ങിയത്.
പല തവണ താക്കീത് ചെയ്യുകയും മാറി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടും ശല്യം തുടർന്നു. ഇതോടെ ആരതി വിവരം കണ്ടക്ടറിനോട് പറഞ്ഞു. ഈ സമയം ബസ് കാഞ്ഞങ്ങാട് എത്തിയിരുന്നു. ഇയാളോട് ബസിൽനിന്ന് ഇറങ്ങാനാണ് കണ്ടക്ടർ ആവശ്യപ്പെട്ടത്. എന്നാൽ അത് പറ്റില്ലെന്നും പൊലീസിൽ ഏൽപ്പിക്കണമെന്നും ആരതി ആവശ്യപ്പെട്ടു. ഇതോടെ ശല്യപ്പെടുത്തിയയാൾ ബസിൽനിന്ന് ഇറങ്ങിയോടി.
ആരതി പിങ്ക് പൊലീസിനെ വിവരം അറിയിക്കാനായി ഫോൺ എടുത്തപ്പോഴായിരുന്നു ഇത്. ബസിൽനിന്ന് ഇറങ്ങി ഓടിയ അക്രമിയുടെ പിന്നാലെ ആരതിയും ഓടി. കാഞ്ഞങ്ങാട് നഗരത്തിലൂടെ നൂറു മീറ്ററോളം പിന്നാലെ ഓടി ആരതി ആക്രമിയെ സമീപവാസികളുടെ സഹായത്തോടെ തടഞ്ഞുവെക്കുകയായിരുന്നു. ഒരു ലോട്ടറി കടയിൽ കയറി ഒന്നും സംഭവിക്കാത്തതുപോലെ നിന്ന അക്രമിയെ ആരതിയും നാട്ടുകാരും ചേർന്ന് പിടികൂടി. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും കാഞ്ഞങ്ങാട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.