മധുര: തമിഴ്നാട് മധുരയ്ക്കടുത്ത് മണലൂരിൽ മദ്യക്കുപ്പികളുമായി പോയ വാൻ മറിഞ്ഞ് പത്ത് ലക്ഷം രൂപയുടെ മദ്യം നഷ്ടമായി. ഇത് കണ്ട് ഓടിയെത്തിയ നാട്ടുകാരാകട്ടെ പൊട്ടാത്ത മദ്യക്കുപ്പികൾ എടുത്തുകൊണ്ടുപോയി. മദ്യം മോഷ്ടിച്ചെന്ന പേരിൽ ഇവർക്കെതിരെ കേസ് എടുത്തിരിക്കുകയാണ് പൊലീസ്. മധുര രാമേശ്വരം ദേശീയപാതയിൽ മണലൂരിനടുത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന്‍റെ സംഭരണശാലയിൽ നിന്നും മധുരയിലെ വിൽപ്പന കേന്ദ്രങ്ങളിലേക്ക് മദ്യം കൊണ്ടുപോയ വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായ മിനി വാൻ വിരാഗനൂർ റൗണ്ട് എബൗട്ടിന് സമീപം റോഡിലേക്ക് മറിയുകയായിരുന്നു. ലോഡിന്‍റെ മുക്കാൽപ്പങ്കും റോഡിൽ വീണ് ചിതറി. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
പൊട്ടാതെ കിടന്ന കുപ്പികളിലെ മദ്യം ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി, ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കുമായി. പൊലീസെത്തി മദ്യക്കുപ്പികൾ ശേഖരിക്കാനെത്തിയവരെ വിരട്ടിയോടിച്ച ശേഷം ശേഷിച്ച മദ്യം ജോലിക്കാരെ ഉപയോഗിച്ച് നീക്കി. പത്ത് ലക്ഷം രൂപയുടെ മദ്യം നഷ്ടമായതായാണ് കണക്കാക്കുന്നത്. അപകടത്തെപ്പറ്റി ടാസ്മാക് ആഭ്യന്തര അന്വേഷണം നടത്തും. അപകടം സംബന്ധിച്ചും മദ്യം കവർന്നുകൊണ്ട് പോയതിലും സംസ്ഥാന പൊലീസും കേസെടുത്തു.