മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തിൽ മുഖ്യ പ്രതി വ്യവസായി ഷൈബിൻ അഷ്റഫിനെ സഹായിച്ചത് മുൻ എസ്ഐയെന്ന് പൊലീസ്. മുൻ എസ്ഐ നിയമസഹായം നൽകിയെന്ന് ഷൈബിൻ അഷ്റഫ് മൊഴി നൽകിയതായി പൊലീസ് പറയുന്നു.
അതിനിടെ കേസിലെ പ്രതികൾ മറ്റ് രണ്ടു കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തതിന്റെ തെളിവുകൾ ലഭിച്ചതായി പൊലീസ് പറയുന്നു. പ്രതികളുടെ ലാപ്ടോപ്പിൽ നിന്നാണ് നിർണായക വിവരങ്ങൾ കിട്ടിയത്. പദ്ധതി തയ്യാറാക്കി പകർപ്പെടുത്തി പ്രതികൾ ഭിത്തിയിൽ ഒട്ടിച്ചതായും പൊലീസ് പറയുന്നു.
ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശിയെ കൈ ഞരമ്പ് മുറിച്ചും എറണാകുളം സ്വദേശിനിയെ ശ്വാസം മുട്ടിയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് സംഭവം. ഇത് ആത്മഹത്യ എന്നു തോന്നുന്ന തരത്തിൽ നടന്ന കൊലപാതകളാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു.
ആത്മഹത്യയെന്ന് തോന്നുന്ന വിധത്തിൽ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയിൽ ഒട്ടിച്ചതിന്റെ ചില ഭാഗങ്ങൾ വീഡിയോയിൽ നിന്ന് പൊലീസിന് ലഭിച്ചു. ‘ ഷഫീക്ക് അജ്മൽ നൗഷാദ് എന്നിവർ ഹാരീസിനെ കെട്ടുക. അധികം മുറുക്കി കെട്ടരുത്. രണ്ടു കാലിന്റെയും ഇടയിൽ വെൽവെറ്റ് പീസ് വയ്ക്കാൻ മറക്കരുത്. ഷഹീം, ഹാരിസിന്റെ അടുത്ത് നിൽക്കുക. നൗഷാദ് പെണ്ണിന്റെ അടുത്തേക്കു വരിക. മൂക്ക് പൊത്തിപ്പിടിക്കൽ ടെക്നിക് ഉപയോഗിച്ച് വായയുടെ കെട്ടഴിക്കുക. എന്നാൽ പൂർണമായും അഴിക്കാതെ.. നൗഷാദ് ബാക്കിൽ വലിച്ചു പിടിച്ച് ..അജ്മൽ പാഡുകൾ പൂർണമായും അഴിക്കുക. വായ വീണ്ടും കെട്ടുക. അവളുടെ കാലിലെ കെട്ടഴിച്ച് പാഡ് മാറ്റുക…ഇനി കെട്ടണ്ട… -ഭിത്തിയിൽ ഒട്ടിച്ച പേപ്പറിൽ എഴുതിയിരിക്കുന്ന ചില ഭാഗങ്ങൾ ഇങ്ങനെയാണ്
‘കയ്യിലെ കെട്ടഴിച്ച് പാഡുകൾ മാറ്റുക. അജ്മൽ പോക്കറ്റിലുള്ള പ്ലാസ്റ്റിക് വിരിച്ച് വയറിൽ കയറിയിരിക്കുക…കാൽ പിടിക്കണ്ട. വായിൽ കെട്ടഴിച്ച് മൂക്ക് പൊത്തിപ്പിടിക്കുക.. അഴിക്കുമ്പോൾ തന്നെ അജ്മൽ വായ പൊത്തിപ്പിടിക്കുക.. ഷബീബ് അവളുടെ മൂക്ക് അടച്ച് ശ്വാസം മുട്ടിക്കുക. ഈ ഗ്യാപ്പിൽ അജ്മൽ കഴുത്തിൽ അമർത്തുക. ഷബീബ് വായ പൊത്തിപ്പിടിക്കുക… തീർന്നുവെന്ന് ഉറപ്പായാൽ അജ്മൽ കുറച്ചു നേരം മൂക്കും വായും പൊത്തിപ്പിടിക്കുക. തീർന്നിട്ടില്ല എന്ന് തോന്നുകയാണെങ്കിൽ വീണ്ടും കഴുത്ത് അമർത്തുക. അവളെ കെട്ടാനുള്ളതൊക്കെ കെട്ടി അവളെ തീർത്ത ബെഡ്ഡിൽ കിടത്തി ഷമീം കാവൽ നിൽക്കുക.
‘സ്റ്റീൽ ടൂൾ ഉപയോഗിച്ച് അവളുടെ വായിൽ തുണിക്കഷ്ണമോ നൂലോ ഉണ്ടോയെന്ന് നോക്കുക..ഉണ്ടെങ്കിൽ എടുത്ത് ട്രിപ്പിൾ പാക്കിങ് ചെയ്യുക. അവനെ ചുമന്നു കൊണ്ടുവന്ന് അവളുടെ ഒരു സൈഡിൽ കിടത്തുക. അവൾ അടുത്തു കിടക്കുന്നത് അവന് ആദ്യം മനസ്സിലാവരുത്.’- പേപ്പറിൽ എഴുതിയിരിക്കുന്ന മറ്റു ഭാഗങ്ങൾ ഇങ്ങനെയാണ്.
2020ൽ അബുദാബിയിലാണ് കൊലപാതകങ്ങൾ നടന്നതെന്ന് സൂചന. സംഘത്തലവൻ ഷൈബിൻ അഷറഫിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനിട്ട പദ്ധതിയെന്നാണ് വിവരം. ഇവർ പദ്ധതിയുടെ ഭിത്തിയിൽ പതിപ്പിച്ചതിന്റെ വിഡിയോ പ്രതികളിൽ ഒരാളായ നൗഷാദ് തന്നെയാണ് വിഡിയോയിൽ ചിത്രീകരിച്ചത്.
‘എന്റെ സേഫ്റ്റിക്കു വേണ്ടിയാണ് ഇത്. ആവശ്യം വന്നുകഴിഞ്ഞാൽ മാത്രമേ ഇത് ഉപയോഗിക്കുള്ളൂ എന്നും പറഞ്ഞാണ് ബ്ലൂപ്രിന്റുകൾ ഒട്ടിച്ച ഭിത്തി വിഡിയോയിൽ കാണിക്കുന്നത്. വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നൗഷാദ് തന്നെയാണ് പകർത്തിയിരുന്നത്. കേസിലെ പ്രതികൾ ഗൾഫിലെ 2 കൊലപാതങ്ങളിൽ ഷൈബിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
അതിനിടെ ഷൈബിൻ അഷ്റഫിന്റെ സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് തേടുന്നുണ്ട്. 300 കോടിയോളം രൂപയുടെ സ്വത്ത് ഇയാൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക് . ഈ സാമ്പത്തിക വളർച്ച പത്തു വർഷത്തിനിടെയാണ്. നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപയ്ക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്