മുക്കാലി: സൈലന്റ്‌വാലി സൈരന്ധ്രിയിലെ വാച്ചർ പുളിക്കഞ്ചേരി രാജനെ (55) കാണാതായിട്ട് 4 ദിവസം പിന്നിട്ടു. വിവിധ സേനകളടങ്ങിയ സംഘം നിബിഡ വനമേഖലയിലെ തിരച്ചിൽ ശക്തമാക്കിയിട്ടും ഇതുവരെ ഒരു സൂചനയുമില്ല. മേയ് 3നു രാത്രി സൈരന്ധ്രിയിലെ മെസ്സിൽ നിന്നു ഭക്ഷണം കഴിച്ച് സമീപത്തെ ക്യാംപിലേക്കു പോയതാണു രാജൻ.
കാണാതായ ആദ്യ ദിവസം വനം ഉദ്യോഗസ്ഥരും വാച്ചർമാരും പൊലീസും അടങ്ങിയ നാൽപതോളം പേരുടെ സംഘമാണു തിരച്ചിലിനിറങ്ങിയത്. ക്യാംപിന്റെ പരിസരത്തു നിന്നു രാജന്റെ മുണ്ടും ടോർച്ചും ചെരിപ്പും കണ്ടെടുത്തെങ്കിലും ഇവയിൽ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. കാണാതായതിന്റെ പിറ്റേ ദിവസം പ്രദേശത്തിന്റെ 500 മീറ്ററോളം ചുറ്റളവിൽ അൻപതോളം പേരടങ്ങുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണു തിരച്ചിൽ നടത്തിയത്. വനം നന്നായി അറിയുന്ന വാച്ചർമാരെയും സംഘത്തിൽ ഉൾപ്പെടുത്തി.
രാവിലെ ആരംഭിച്ച തിരച്ചിൽ വൈകിട്ട് 6 മണിയോടെ നിർത്തി. നിബിഡ വനം ആയതിനാൽ ഈ സമയമാകുന്നതോടെ ഇരുട്ടു പരക്കുന്നത് തിരച്ചിലിനു തടസ്സമാണ്. രണ്ടാം ദിവസം പൊലീസിന്റെ തണ്ടർബോൾട്ട്, വനംവകുപ്പിന്റെ ആർആർടി അംഗങ്ങൾ, വാച്ചർമാർ എന്നിവരടങ്ങുന്ന നൂറ്റിപ്പത്തോളം പേരാണു വനത്തിൽ ഒരു കിലോമീറ്ററോളം ചുറ്റളവിൽ തിരച്ചിൽ നടത്തിയത്. വന്യമൃഗം ആക്രമിച്ചിട്ടുണ്ടോ എന്നാണു പ്രധാനമായും പരിശോധിക്കുന്നത്. തിരച്ചിലിനായി ഡ്രോണും സ്നിഫർ ഡോഗും ഉൾപ്പെടെയുള്ള സന്നാഹങ്ങളും എത്തിച്ചു.
കാൽപ്പാട് പിന്തുടർന്ന് ട്രാക്കേഴ്സ്
10 വർഷത്തിലേറെയായി സൈലന്റ്‌വാലിയിൽ വാച്ചറായി ജോലി ചെയ്യുന്ന രാജൻ വനത്തെ നന്നായി അറിയാവുന്ന ആളാണ്. അതിനാൽ വനത്തിൽ അകപ്പെട്ടതാകാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണു തിരച്ചിൽ സംഘം. വന്യമൃഗത്തിന്റെ ആക്രമണം സംശയിക്കുന്നതിനാൽ മൃഗങ്ങളുടെ കാൽപ്പാടുകളും മറ്റും പിന്തുടർന്നു കണ്ടുപിടിക്കാൻ വൈദഗ്ധ്യമുള്ള 5 പേരുടെ സംഘവും തിരച്ചിലിനായി വയനാട് വന്യജീവി സങ്കേതത്തിൽനിന്ന് സൈലന്റ്‌വാലിയിലെത്തി.
കടുവയുടെയോ മറ്റു വന്യജീവികളുടെയോ സാന്നിധ്യം, അവ സഞ്ചരിക്കുന്ന പാതകളിലെ മരങ്ങളിലോ മറ്റോ ഉണ്ടാകുന്ന അടയാളങ്ങൾ എന്നിവ നിരീക്ഷിച്ച് മൃഗം പോയ ദിശ മനസ്സിലാക്കാൻ വൈദഗ്ധ്യം നേടിയ സംഘമാണ് തിരച്ചിലിനെത്തിയത്. ഇരുപതിലേറെ വരുന്ന ആദിവാസി വാച്ചർമാരും സംഘത്തിലുണ്ട്. വനത്തിലെ അസാധാരണമായ ഗന്ധം, ഉൾവനങ്ങളിലെ പാറക്കൂട്ടങ്ങൾ തുടങ്ങി വനത്തെ പൂർണമായി അറിയാവുന്ന ഇവരും തിരച്ചിലിനു സഹായിക്കുന്നുണ്ട്. ഫോറസ്റ്റ് ഓഫിസർ എം.ജെ.രാഘവൻ, വാച്ചർമാരായ ഗോപാലൻ, ഇ.എം.ദിനേശ്കുമാർ, ഗൺമാൻ എ.ആർ.സിനു, ടി.പി. വിഷ്ണു എന്നിവരാണ് വയനാട്ടിൽ നിന്നെത്തിയ വിദഗ്ധ സംഘം.