കാസർകോട്: ഹോട്ടലിലെ ഭക്ഷണസാമഗ്രികൾ ശുചിമുറിയിൽ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം. കണ്ണൂർ പിലാത്തറ കെ സി
റസ്റ്റോറന്റിൽ വെച്ചാണ് കാസർകോട് ബന്തടുക്ക പിഎച്ച്സിയിലെ ഡോക്ടർ
സുബ്ബറായിക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ ഹോട്ടൽ ഉടമയും രണ്ടു ജീവനക്കാരും അറസ്റ്റിലായി.
ഇന്നലെ രാവിലെ 10 മണിയോടെയാണ് കാസർകോട് പിഎച്ച്സിയിലെ ഡോക്ടറും സംഘവും വിനോദയാത്രയ്ക്കായി കണ്ണൂരിലെത്തിയത്. ഹോട്ടലിലെത്തിയ ഡോക്ടർ ശുചിമുറിയിൽ ഭക്ഷണസാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടു. ഇത് മൊബൈൽ ഫോണിൽ ചിത്രീകരിച്ചു.
ഇതിനിടെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെത്തി മൊബൈൽ
പിടിച്ചു വാങ്ങി. ഹോട്ടൽ ജീവനക്കാർ ഡോക്ടറെ മർദ്ദിക്കുകയും ചെയ്തു. ഫോൺ ഡോക്ടർക്ക് തിരികെ നൽകിയിട്ടില്ല. മർദ്ദനമേറ്റ ഡോക്ടറും സംഘവും പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
തുടർന്ന് ഹോട്ടൽ ഉടമയായ കെ സി മുഹമ്മദ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാൻഡ്
ചെയ്തിട്ടുണ്ട്. ഭക്ഷ്യവിഷബാധയുടെ
പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി പരിശോധന നടക്കുന്ന വേളയിലാണ്,
ശുചിമുറിയിൽ ഭക്ഷണസാമഗ്രികൾ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവമുണ്ടായത്.