ഭുവനേശ്വർ: രണ്ടര മാസത്തോളം ബലാത്സംഗത്തിന് ഇരയായ യുവതിയെ പൊലീസ് ഒടുവിൽ മോചിപ്പിച്ചു. ഒഡിഷയിലെ ബലസോറിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. മന്ത്രവാദിയാണ് യുവതിയെ മുറിയിൽ പൂട്ടിയിട്ട് 79 ദിവസത്തോളം ബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ രണ്ടര വയസുള്ള മകൻ കാൺകെയായിരുന്നു ഇയാളുടെ ക്രൂരത. മന്ത്രവാദിയുടെ വീട്ടിൽ പൂട്ടിയിട്ടനിലയിലാണ് യുവതിയെ പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ 79 ദിവസമായി മന്ത്രവാദി വീട്ടിൽ പൂട്ടിയിട്ട് നിരന്തരം
ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ മൊഴി. രണ്ടര വയസുള്ള മകന്റെ കണ്മുന്നിലിട്ടാണ് ബലാത്സംഗം ചെയ്തെന്നും യുവതി പൊലീസിനോട് പറഞ്ഞു.സംഭവത്തിൽ മന്ത്രവാദിക്കെതിരേയും യുവതിയുടെ ഭർത്താവിനെതിരേയും പൊലീസ് കേസെടുത്തു. ഭർതൃ മാതാപിതാക്കളും കേസിലെ പ്രതികളാണ്.
ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന് പറഞ്ഞാണ് ഭർത്താവും ഭർതൃ മാതാപിതാക്കളും യുവതിയെ മന്ത്രവാദിയുടെ വീട്ടിലെത്തിച്ചത്. 2017ലായിരുന്നു യുവതിയുടെ വിവാഹം. ഇതിനുപിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ നിരന്തരം ഉപദ്രവം നേരിട്ടു. യുവതിയും ഭർത്താവും തമ്മിലും പ്രശ്നങ്ങൾ രൂക്ഷമായി. അടുത്തിടെയാണ് മന്ത്രവാദി ഭർതൃ വീട്ടിലെത്തി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കമെന്ന് വാഗ്ദാനം ചെയ്തത്.
യുവതിയെ ഏതാനും മാസം തന്നോടൊപ്പം താമസിപ്പിച്ചാൽ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. എന്നാൽ യുവതി ഇതിന് വിസമ്മതിച്ചു. തുടർന്ന് ഭർതൃ മാതാവ് മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം മന്ത്രവാദിയുടെ വീട്ടിലെത്തിച്ചെന്നാണ് യുവതിയുടെ മൊഴി.
തനിക്ക് ബോധം വന്നപ്പോൾ മന്ത്രവാദിയുടെ മുറിയിലായിരുന്നു. രണ്ടര വയസുള്ള മകനും മുറിയിലുണ്ടായിരുന്നു. തുടർന്ന് 79 ദിവസം തുടർച്ചയായി മന്ത്രവാദി തന്നെ ബലാത്സംഗം ചെയ്തെന്നും പരാതിയിൽ പറയുന്നു.
തടങ്കലിൽ പാർപ്പിച്ച യുവതിക്കും കുഞ്ഞിനും മന്ത്രവാദി ഭക്ഷണം നൽകിയിരുന്നു. ഏപ്രിൽ 28ന് ഇയാൾ മൊബൈൽ ഫോൺ എടുക്കാതെ വീട്ടിൽ നിന്ന് പുറത്തുപോയി. ഇതോടെയാണ് വിവരം മറ്റുള്ളവരെ അറിയിക്കാനായതെന്നും യുവതി പറയുന്നു.
മൊബൈൽ ഫോൺ കൈക്കലാക്കിയ യുവതി മാതാപിതാക്കളെ വിളിച്ചാണ് തന്റെ ദുരവസ്ഥ വെളിപ്പെടുത്തിയത്. തുടർന്ന് കുടുംബം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്. അതിനിടെ പൊലീസ് എത്തിയപ്പോഴേക്കും മന്ത്രവാദി വീട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി