പനമരം: പഞ്ചായത്ത് ഒന്നാം വാർഡ് കുണ്ടാലയിൽ ഇന്നലെ ഉറക്കം വിട്ടു നാടുണർന്നതു ഞെട്ടലുളവാക്കുന്ന വാർത്ത കേട്ട്. ടാക്സി ഡ്രൈവറായ കുണ്ടാല മൂന്നാംപ്രവൻ അബ്ദുല്‍ റഷീദിന്റെ വീട്ടിലേക്ക് പുലർച്ചെ 3 മണിയോടെ പൊലീസ് വാഹനം എത്തുമ്പോള്‍ മുകള്‍നിലയില്‍ കൊലപാതകം നടന്നതു വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല. പൊലീസ് എത്തി വീട്ടുടമസ്ഥനോട് ഇവിടെ മറ്റാരെങ്കിലും ഉണ്ടോയെന്നു ചോദിച്ചു നേരെ വീടിന്റെ മുകൾ നിലയിലേക്കു കയറുകയായിരുന്നു. ഇവർക്ക് ഒപ്പം മുകൾനിലയിൽ എത്തിയ വീട്ടുകാർ ഞെട്ടി. വിരുന്നുകാരിയായി എത്തിയ ബന്ധുവായ യുവതി കട്ടിലിൽ മരിച്ചു കിടക്കുന്നു. ഭർത്താവ് കോഴിക്കോട് സ്വദേശി വാകേരി അബൂബക്കർ സിദ്ദിഖ് 2 വയസ്സുള്ള കുട്ടിയെ തോളിലിട്ട് ഭാവഭേദമൊന്നുമില്ലാതെ സോഫയിൽ ഇരിക്കുന്നു. പൊലീസിനൊപ്പം എത്തിയവർ ഞെട്ടലോടെ ആ കാഴ്ച കണ്ടു.
സംഭവം കാട്ടുതീ പോലെ പടർന്നതോടെ പ്രദേശത്തേക്ക് നാട്ടുകാരുടെ ഒഴുക്കായിരുന്നു. മൂന്നാംപ്രവൻ അബ്ദുല്‍ റഷീദിന്റെ വീട്ടിൽ ഇത്തരമൊരു സംഭവം നടന്നെന്നു വിശ്വസിക്കാൻ ആരും ആദ്യം തയാറായില്ല. അബ്ദുല്‍ റഷീദിന്റെ ഭാര്യാസഹോദരന്റെ മകളായ നിതാ ഷെറിനും ഭർത്താവ് അബൂബക്കര്‍ സിദ്ദീഖും കുട്ടിയും കൂടി ബൈക്കിൽ കുണ്ടാലയിലെ ബന്ധുവീട്ടിൽ എത്തിയത് ഞായർ വൈകിട്ടായിരുന്നു. നിതയും അബൂബക്കറും 4 വർഷം മുൻപാണു വിവാഹിതരായത്. മൈസൂരുവിലേക്കു വിനോദയാത്രയ്ക്കായി പോകും വഴിയാണ് അവർ വീട്ടിലേക്കു കയറിയത്.
എന്നാൽ, അതിർത്തിയിലെ ഗേറ്റ് നേരത്തെ അടയ്ക്കുമെന്നതിനാൽ യാത്ര ഇന്നലെ രാവിലെയാക്കാമെന്നു ബന്ധു പറഞ്ഞതോടെ അവർ തങ്ങുകയായിരുന്നു. ഭക്ഷണം ശേഷം മുകൾനിലയിൽ വിശ്രമമുറി ഒരുക്കി നൽകി. കളി ചിരിയോടെ ഇരുവരും സംസാരിക്കുന്നത് കണ്ടാണ് വീട്ടുകാർ താഴത്തെ നിലയിലേക്ക് പോന്നത്. പിന്നീട് പൊലീസ് എത്തുംവരെ മറ്റു ബഹളം ഒന്നും മുകൾനിലയിൽ നിന്നു കേട്ടില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.
പ്രതി തന്നെ കോഴിക്കോടുള്ള സഹോദരൻ വഴി പൊലീസിൽ അറിയിക്കുകയായിരുന്നു. വഴി തെറ്റാതിരിക്കാൻ പ്രതി താമസിക്കുന്ന സ്ഥലത്തേക്ക് എത്തുന്നതിനുള്ള റൂട്ട് മാപ്പ് അയച്ചുകൊടുക്കുകയും ചെയ്തു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാർ, മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രൻ, പനമരം എസ്ഐ. അജീഷ്കുമാർ, മാനന്തവാടി തഹസിൽദാർ എന്‍.ഐ. അഗസ്റ്റിന്‍, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എ. ആസ്യ അടക്കമുളളവർ സ്ഥലത്തെത്തി. തുടർനടപടികൾക്കു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദഗ്ധ പരിശോധനയ്ക്കായി പ്രതിയെയും കോഴിക്കോടിന് കൊണ്ടുപോയി.