എട്ടും ഒമ്പതും വയസ് മാത്രമുള്ള രണ്ട് സഹോദരങ്ങൾ (Siblings)… 20 ദിവസത്തോളം ഇരുവരും ജീവിച്ചത് കുട്ടികൾക്ക് താങ്ങാനാവാത്ത ആഡംബര ജീവിതം. ഇരുവരും മൊബൈലും സ്മാർട്ട്‍വാച്ചുകളും വാങ്ങി. വലിയ വലിയ റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിച്ചു. വിവിധ ഗെയിമിംഗ് സോണുകളിൽ മാറിമാറി കളിച്ചു. എന്നാൽ, 20 ദിവസത്തേക്ക് മാത്രമായിരുന്നു സഹോദരങ്ങളുടെ ഈ ആഡംബര ജീവിതം.
അതായത്, ഇരുവരുടെയും മാതാപിതാക്കൾ ആ സത്യം തിരിച്ചറിഞ്ഞതോടെ സഹോദരങ്ങളുടെ ഈ ലാവിഷ് ജീവിതം അവസാനിച്ചു. മക്കൾ തങ്ങളുടെ അലമാരയിൽ നിന്നും പണം മോഷ്ടിക്കുകയും പകരമായി വ്യാജനോട്ടുകൾ (fake currency notes) വയ്ക്കുകയും ചെയ്തിരിക്കുകയാണ് എന്ന സത്യം വൈകിയാണ് എങ്കിലും മാതാപിതാക്കൾ തിരിച്ചറിയുകയായിരുന്നു. നാല് ലക്ഷത്തോളം രൂപയാണ് ഇങ്ങനെ മോഷ്ടിച്ചത് എന്ന് പറയുന്നു.
ജീഡിമെറ്റ്‌ലയിലെ എസ്‌ആർ നായിക് നഗറി -(Jeedimetla’s SR Naik Nagar)ൽ താമസിക്കുന്ന ദമ്പതികളുടെ മക്കളാണ് പണം മോഷ്ടിച്ചത്. തെലങ്കാന ടുഡേയിലെ റിപ്പോർട്ട് അനുസരിച്ച്, സഹോദരങ്ങൾ അച്ഛന്റേയും അമ്മയുടേയും പണം മോഷ്ടിച്ച് ജീവിതം അടിപൊളിയാക്കാൻ തീരുമാനിച്ചു. അതിനായി മാതാപിതാക്കൾ എവിടെയാണ് പണം സൂക്ഷിക്കുന്നത് എന്ന് നിരീക്ഷിച്ച് കണ്ടുപിടിച്ചു. കപ്‍ബോർഡിലായിരുന്നു അവർ പണം സൂക്ഷിച്ചിരുന്നത്. കൂട്ടുകാരുടെ മുന്നിൽ സഹോദരങ്ങൾ മാതാപിതാക്കൾ സൂക്ഷിച്ചിരിക്കുന്ന വൻതുകകളെ കുറിച്ച് വീമ്പിളക്കി. അവരും സഹോദരങ്ങളെ കുഞ്ഞുകുഞ്ഞ് തുകകളായി പണം മോഷ്ടിക്കാനും പകരമായി മാതാപിതാക്കളുടെ ശ്രദ്ധയിൽ മോഷണം പെടാതിരിക്കാൻ വ്യാജനോട്ടുകൾ വയ്ക്കാനും പ്രോത്സാഹിപ്പിച്ചു.
കുട്ടികളുടെ ജീവിതരീതിയിലും പെരുമാറ്റത്തിലും പൊടുന്നനെയുണ്ടായ മാറ്റമാണ് മാതാപിതാക്കളെ മോഷണവിവരമറിയുന്നതിലേക്ക് നയിച്ചത്. തുടർന്ന് അവർ അലമാര പരിശോധിക്കുകയും പണം മോഷ്ടിക്കപ്പെട്ട വിവരം തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. മാതാപിതാക്കൾ പിന്നീട് പൊലീസിൽ പരാതി നൽകി. വിശദമായ അന്വേഷണത്തിൽ സഹോദരങ്ങൾ പണം മോഷ്ടിച്ചു എന്നും അവർക്ക് തോന്നിയതുപോലെ ചെലവഴിച്ചു എന്നും മനസിലായി. പിന്നീട്, കുട്ടികളെ ചോദ്യം ചെയ്തപ്പോൾ കാര്യങ്ങളെല്ലാം വ്യക്തമായി. കുട്ടികളെ ഇങ്ങനെയൊരു കാര്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്തിനാണ് എന്നറിയുന്നതിനായി സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.