കൊല്ലം: പിസി ജോർജിന്റെ അറസ്റ്റിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ടെന്നി ജോപ്പൻ. പി സി ജോർജിന്റെയൊക്കെ ഗൂഢാലോചന കാരണം താനും 69 ദിവസം ജയിലിൽ കിടന്നിട്ടുണ്ട്. പണി കൊടുത്താൽ തിരിച്ചു കിട്ടുമെന്ന് പിസി ജോർജ് ഓർത്തില്ല. ഇത്തരത്തിൽ ഇനി ഒരാൾ കൂടി അറസ്റ്റിലാവാനുണ്ടെന്നും ടെന്നി ജോപ്പൻ ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ഏറെ വിവാദം സൃഷ്ടിച്ച സോളാർ തട്ടിപ്പു കേസിൽ ടെന്നി ജോപ്പൻ അറസ്റ്റിലായിരുന്നു.
സോളാർ തട്ടിപ്പ് കേസിൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ടെന്നി ജോപ്പന്റെ അറസ്റ്റ്. സോളാർ അഴിമതി കേസിലെ മുഖ്യ പ്രതികളായ സരിത നായര്‍ക്കും ബിജു രാധാകൃഷ്ണനുമൊപ്പം ജോപ്പന്‍ കൂട്ടുനിന്നു എന്നായിരുന്നു കേസ്. അഴിമതിയില്‍ ഉൾപ്പെട്ട ഉന്നതര്‍ക്ക് സഹായം ചെയ്തത് ജോപ്പനാണെന്നാണ് പൊലീസിന്‍റെ പറഞ്ഞിരുന്നത്. പത്തനംതിട്ട കോന്നി സ്വദേശിയായ വ്യവസായി ശ്രീധരന്‍ നായരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 40 ലക്ഷം രൂപ തട്ടിച്ചു എന്നായിരുന്നു പരാതി. പാലക്കാട്ട് സോളാര്‍ പ്ലാന്‍റ് സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ശ്രീധരന്‍ നായരെ വിളിച്ചുവരുത്തി ജോപ്പനും സരിതയും ഇടപാട് ഉറപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. കേസിനെ തുടർന്ന് പേഴ്സണൽ സ്റ്റാഫിൽ നിന്ന് ജോപ്പനെ ഒഴിവാക്കി. കേസിൽ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ടെന്നി ജോപ്പൻ മുമ്പ് പറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിലും, എറണാകുളം വെണ്ണലയിൽ നടത്തിയ മതവിദ്വേഷ പ്രസംഗ കേസിലും പിസി ജോർജിന്റെ അറസ്റ്റ് ഇന്നലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. പിസി ജോർജിനെ റിമാൻഡ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. കേസിൽ ജാമ്യം തേടിയുള്ള പിസി ജോർജിന്റെ അപേക്ഷ കോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.
ടെന്നി ജോപ്പന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,
പിസി ജോര്‍ജ് ഒരു കാര്യം ഓര്‍ത്തില്ല. അല്ലെ…. പണി കൊടുത്താല്‍ തിരിച്ചും കിട്ടുമെന്ന്. ഇനി ഒരാള്‍ കൂടി ഉണ്ട് ഇതുപോലെ കിട്ടാന്‍ അതും വൈകിയിട്ടില്ല… ഉടനെ വരും … അതാണ് ദൈവത്തിന്റെ ശക്തി.. ഞാനും കിടന്നില്ലേ ജോര്‍ജ് 69 ദിവസം .. നിന്റെയൊക്കെ ഗൂഢാലോചന കാരണം അപ്പോള്‍ നീയും അനുഭവിക്ക്.