ഇടുക്കി: അച്ഛനെ തേടിയുള്ള മകന്റെ 7 വർഷത്തെ അലച്ചിലിന് ഒടുവിൽ ശുഭ പര്യവസാനം. മഹാരാഷ്ട്രയിൽ നിന്നു കാണാതായ അച്ഛനെ ഒടുവിൽ കണ്ടെത്തിയത് 1500 കിലോമീറ്ററുകൾക്കിപ്പുറം ഇടുക്കിയിൽ. തോപ്രാംകുടിയിലെ അസീസി സ്നേഹസദനിൽ കഴിയുകയായിരുന്ന ചന്ദ്രബാനുവിനെ (45) തേടി മകൻ രോഹിത് ബാനു അലയാത്ത സ്ഥലങ്ങളില്ല. വീടുവിട്ടിറങ്ങി പല സ്ഥലങ്ങളിലും കറങ്ങിത്തിരിഞ്ഞു തൊടുപുഴയിലെത്തിയ ചന്ദ്രബാനുവിനെ കാഞ്ഞാർ പൊലീസാണു 3 വർഷം മുൻപ് ആകാശപ്പറവകൾ എന്ന സ്നേഹസദനിൽ എത്തിച്ചത്.
ഈയിടെ മഹാരാഷ്ട്ര പൊലീസ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചപ്പോഴാണു കാഞ്ഞാറിൽ നിന്നു ഫോട്ടോ കിട്ടിയത്. തുടർന്നു മകനെ വിവരമറിയിച്ചു. അച്ഛനെ കാണാതാകുമ്പോൾ രോഹിത്തിനു 13 വയസ്സായിരുന്നു. വീട്ടിൽ അമ്മയും ഇളയ സഹോദരിയും അച്ഛനെ കാത്തിരിക്കുകയാണെന്നു രോഹിത് പറഞ്ഞു.