വടക്കഞ്ചേരി: കണ്ടക്ടറും ക്ലീനറും ഇല്ലാത്ത ബസ് ഇന്നു നിരത്തിലിറങ്ങും. വടക്കഞ്ചേരി കാടന്‍കാവില്‍ തോമസാണ് യാത്രക്കാരെ വിശ്വാസത്തിലെടുത്ത് കണ്ടക്ടറും ക്ലീനറും ഇല്ലാതെ ബസ് സര്‍വീസ് നടത്തുന്നത്. ഡ്രൈവര്‍ മാത്രമാകും ബസ്സിലുണ്ടാവുക. യാത്രക്കാര്‍ക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയാല്‍ ബെല്ലടിച്ച് ഇറങ്ങാം. യാത്രക്കാർ ബസിൽ സ്ഥാപിച്ചിട്ടുള്ള 3 ബോക്സുകളിൽ ഏതിലെങ്കിലും ഒന്നിൽ യാത്രാക്കൂലി ഇട്ടാൽ മതി. ബസിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരുടെ കയ്യിൽനിന്നും നിർബന്ധിച്ചു പണം വാങ്ങില്ല.

എങ്കിലും സർവീസ് നഷ്ടത്തിലാവില്ലെന്നും യാത്രക്കാരെ വിശ്വാസമാണെന്നും തോമസ് പറഞ്ഞു. വടക്കഞ്ചേരിയില്‍നിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് സര്‍വീസുകള്‍ നടത്തുന്നത്. 33 സീറ്റുള്ള ബസ്സാണ് ഗ്രാമീണ വഴികളിലൂടെ ഇന്നു മുതല്‍ യാത്ര തുടങ്ങുക.
ദിവസേന 7 ട്രിപ്പുണ്ടാവും. സിഎൻജി ഗ്യാസ് ഉപയോഗിച്ചാണ് ബസ് ഓടുക. ഇന്ന് ഉച്ചയ്ക്ക് 2ന് പി.പി.സുമോദ് എംഎല്‍എ ജനങ്ങളുടെ സ്വന്തം ബസിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. മുന്‍പ് തോമസ് വനിതാ കണ്ടക്ടറെയും ക്ലീനറെയും നിയോഗിച്ച് ബസ് സര്‍വീസ് നടത്തിയിരുന്നു.