തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പശുഅനീഷിനെ നാലാമതും കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തു. പശുഅനീഷ് എന്ന് വിളിക്കുന്ന അനീഷിനെ (36) കഴക്കൂട്ടം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. നിരവധി കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, അടിപിടി കേസുകൾ എന്നിവയിൽ പ്രതിയാണ് അനീഷ്. കാപ്പാ നിയമപ്രകാരം മൂന്ന് തവണ അറസ്റ്റിലായ പ്രതി ഒന്നേമുക്കാൽ വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്.

മൂന്നാം തവണ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പങ്കാളിയാണ്. ഈ അടുത്ത് കൂട്ടാളികളുമായി ചേർന്ന് കഴക്കൂട്ടം സെന്റ് ആൻഡ്രൂസ് ജംങ്ഷന് സമീപം ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായതോടെയാണ് കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിക്കാൻ തീരുമാനിച്ചത്. ഇതിന് പുറമേ പ്രതിക്കെതിരെ മറ്റ് കേസുകളുമുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ അറയിച്ചു.
പുത്തൻതോപ്പ് സ്വദേശിയെ തട്ടിക്കൊണ്ട് പോയി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, ഗുണ്ടാപ്പിരിവ് നൽകാത്തതിന് കടയിൽ കയറി മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്. പൗണ്ട്കടവ് സ്വദേശിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ് തുടങ്ങി 12ഓളം കേസുകളാണ് പ്രതിയുടെ പേരിലുള്ളത്.