പാലക്കാട്: വീട്ടുകാർ മൊബൈൽഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന് അട്ടപ്പാടിയിൽ പത്താം ക്ലാസുകാരൻ തൂങ്ങി മരിച്ചു. കൽക്കണ്ടി തോട്ടപുര സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിതാണ് വീടിന് മുന്നിൽ കെട്ടിയ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്. കൂട്ടുകാരെപ്പോലെ തനിക്കും മൊബൈൽഫോൺ ഓൺ ലൈനിലൂടെ വാങ്ങണമെന്ന് അഭിജിത് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പിന്നീട് വാങ്ങി നൽകാമെന്ന് അമ്മ ബിന്ദു പറഞ്ഞെങ്കിലും അത് കേൾക്കാൻ തയ്യാറാകാതെ അഭിജിത് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. മൊബൈലിനായി വാശി പിടിച്ച മകനോട് പിന്നീട് വാങ്ങി നൽകാമെന്ന് പറഞ്ഞ് ബിന്ദു കുളിക്കാൻ പോയ സമയത്താണ് വീടിന് മുന്നിൽ കെട്ടിയ ഊഞ്ഞാലിൽ അഭിജിത് തൂങ്ങിയത്. ഉടനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
ബിന്ദുവും ഭർത്താവ് അല്ലേഷും വർഷങ്ങളായി വേർപിരിഞ്ഞ് കഴിയുകയാണ്. സമീപത്തെ കടയിൽ ജോലി ചെയ്താണ് ബിന്ദു വരുമാനം കണ്ടെത്തുന്നത്. അഭിജിത് പബ്ജി ഗെയിമിന് അഡിക്ടായിരുന്നതായി മാതൃസഹോദരൻ ബിജു പറഞ്ഞു. രണ്ടു മാസം മുൻപ് ഗെയിം കളിക്കുന്നത് വിലക്കിയതിന് പഴയ സ്മാർട് ഫോൺ എറിഞ്ഞുടച്ചിരുന്നതായും ബിജു പറഞ്ഞു.
(ശ്രദ്ധിക്കുക.! ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number:1056)