കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ പ്രതിയായ ആർഎസ്എസ് പ്രാദേശിക നേതാവിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ വീട്ടിൽ ഒളിവിൽ കഴിയവേ പൊലീസ് പിടികൂടി. സദാസമയവും പൊലീസിന്റെയും പാർട്ടിക്കാരുടെയും നിരീക്ഷണത്തിലുള്ള സ്ഥലത്ത് പ്രതി ഒളിവിൽ കഴിഞ്ഞത് രാഷ്ട്രീയ നേതൃത്വത്തെയും പൊലീസിനെയും അമ്പരപ്പിച്ചു. കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖിൽ ദാസിനെ(38) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പി.എം.രേഷ്മയെയും(42) അറസ്റ്റ് ചെയ്തു. രാത്രി എട്ടരയോടെ ഈ വീടിനു നേരെ ബോംബേറുണ്ടായി.

മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. വീടിനു ചുറ്റുമുള്ള മുഴുവൻ ജനൽച്ചില്ലുകളും അടിച്ചു തകർത്ത ശേഷം രണ്ട് ബോംബുകൾ എറിഞ്ഞതായി പൊലീസ് പറഞ്ഞു. വീടിനു പുറത്തുണ്ടായിരുന്ന 2 കസേരകൾ കിണറ്റിലെറിഞ്ഞു. തലശ്ശേരി എഎസ്പി വിഷ്ണുപ്രദീപ്, കൂത്തുപറമ്പ് എസിപി പ്രദീപ് കണ്ണിപ്പൊയിൽ, പിണറായി എസ്ഐ ഇ.കെ.രമ്യ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. രാത്രി പതിനൊന്നോടെ ബോംബ് സ്ക്വാഡും പരിശോധന നടത്തി.
പിണറായി പാണ്ട്യാലമുക്കിൽ പൂട്ടിയിട്ട രയരോത്ത് പൊയിൽ മയിൽപ്പീലി എന്ന വീട്ടിൽ നിന്നാണ് വെള്ളി പുലർച്ചെ 3.30ന് പ്രതി പിടിയിലായത്. പിണറായി പാണ്ട്യാലമുക്കിലെ പിണറായി വിജയന്റെ വീട്ടിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലത്തിലായിരുന്നു നിഖിൽദാസ് ഒളിവിൽ കഴിഞ്ഞത്. രണ്ടു മാസമായി പ്രതി ഒളിവിലായിരുന്നു. പ്രതി വാടകയ്ക്കാണു പാണ്ട്യാല മുക്കിലെ വീട്ടിൽ കഴിഞ്ഞിരുന്നതെന്നാണു സംശയം.
സിപിഎം അനുഭാവിയായ പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. പ്രശാന്തിന്റെ ഭാര്യയും അധ്യാപികയുമായ രേഷ്മ വഴിയാണ് വീട്ടിൽ താമസിക്കാൻ ഇയാൾക്ക് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. നിഖിലിന് ആരോ ഭക്ഷണം എത്തിച്ചിരുന്നതായും സംശയമുണ്ട്. സൈബർ ടീമിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
രാത്രി സമയത്ത് ഭാര്യയുമായി വാട്സാപ്പിൽ ബന്ധപ്പെടുന്നതു ശ്രദ്ധയിൽപെട്ടു. തുടർന്ന് ഭാര്യയുടെ ഫോൺ പരിശോധിച്ചു. ഇതേ തുടർന്നാണു പ്രതി വലയിലായത്. കേസിലെ 14 ാമത്തെ പ്രതിയാണ് നിഖിൽ. 2 പേർ കൂടി പിടിയിലാവാനുണ്ട്. കഴിഞ്ഞ ഫെബ്രുവരി 21നാണ് ഹരിദാസൻ കൊല്ലപ്പെട്ടത്.