കോഴിക്കോട് : ”ഇന്നലെ പിറന്നാളിന് ചെല്ലാൻ അവൾ വിളിച്ചെങ്കിലും അസുഖം കാരണം ഞാൻ വരില്ലെന്നു പറഞ്ഞതാണ്. ഉമ്മ വരണ്ട, എനിക്ക് അഭിനയിച്ചു കിട്ടിയ തുകയ്ക്കുള്ള ചെക്ക് ഞാൻ ഉമ്മയ്ക്കു തരും. ഉമ്മയുടെ ചികിത്സയ്ക്ക് അതുമതി. അതു തട്ടിയെടുക്കാൻ ഓര് ശ്രമിക്കുന്നുണ്ട്.. ഞാൻ തരില്ലെന്നു പറഞ്ഞതിൽ എന്നെ കാലുകെട്ടി അടിക്കുന്നുണ്ടുമ്മാ…”– വ്യാഴാഴ്ച വൈകിട്ട് മകൾ ഫോണിൽ വിളിച്ച അവസാന വാക്കുകൾ വാവിട്ടു കരഞ്ഞു ഷഹാനയുടെ ഉമ്മ ഉമൈബ പറയുമ്പോൾ കേട്ടു നിന്നവരും വിതുമ്പി.ഷഹാനയുടെ മരണ വിവരം അറിഞ്ഞു ഇന്നലെ രാവിലെയാണ് ഉമൈബയും ഷഹാനയുടെ സഹോദരൻ ബിലാലും മറ്റു ബന്ധുക്കളും കോഴിക്കോട് എത്തിയത്.
”മകൾ ആത്മഹത്യ ചെയ്യില്ല…അവൾക്കു മരണം പേടിയാണ്… അവൾ ജോലി ചെയ്തു കിട്ടുന്ന പൈസ മുഴുവൻ അവൻ ധൂർത്തടിക്കുകയാണ്. പണം കൊടുത്തില്ലെങ്കിൽ മർദിക്കും. റൂമിൽ സുഹൃത്തുക്കളെ കൊണ്ടു വന്നു മദ്യപിക്കുകയും ലഹരിമരുന്നു ഉപയോഗിക്കുന്നതും മകൾ ഫോണിൽ അറിയിക്കാറുണ്ട്. പലവട്ടം അവളോടു വീട്ടിലേക്കു തിരിച്ചു പോരാൻ ആവശ്യപ്പെട്ടിട്ടും അവൻ ശരിയാകും…ശരിയാകും എന്നു പറഞ്ഞു നിൽക്കുകയായിരുന്നു– ഉമൈബ പറഞ്ഞു