നെടുമങ്ങാട് : കൈക്കുഞ്ഞിനെ അടക്കം മക്കളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിൽ. അരശുപറമ്പ് പാപ്പാകോണത്തു വീട്ടിൽ നിന്നും അരശുപറമ്പ് തോട്ടുമുക്ക് പണയിൽ വീട്ടിൽ വാടകയ്ക്ക് താമസം ശാരദ മകൾ ഇസക്കി അമ്മാൾ(29), തൂത്തൂക്കുടി ജില്ലയിൽ ശങ്കരപ്പേരി പണ്ടാരംപട്ടി 3/191/3-ൽ താമസം സെളെരാജൻ മകൻ അശോക് കുമാർ(32) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസക്കി അമ്മാൾ വിവാഹിതയും ഒമ്പതു വയസ്സും, മുലകുടി മാറാത്ത ഒന്നര വയസ്സുമുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച് വിവാഹിതനും മൂന്നരയും ഒന്നരയും വയസുമുള്ള കുട്ടികളുടെ പിതാവായ അശോക് കുമാറിനൊപ്പം പോയതിനാണ് ഇവരെ പിടികൂടിയത് എന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ മാസം 26-ാം തീയതി ഇസക്കി അമ്മാളിന്റെ ഭർത്താവായ മുത്തുകുമാർ ഭാര്യയെ കാണ്മാനില്ല എന്ന് കാണിച്ച് നെടുമങ്ങാട് പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ കോയമ്പത്തൂർ രത്നപുരിയിൽ നിന്നും പിടിയിലായത് എന്ന് പൊലീസ് അറിയിച്ചു. നെടുമങ്ങാട് സിഐ എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സൂര്യ, എഎസ്ഐ നൂറുൽ ഹസൻ, പൊലീസുകാരായ പ്രസാദ്, ബാദൂഷ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.