മലപ്പുറം: വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു. മുസ്ലിം ലീഗ് നേതാവായ തലാപ്പിൽ അബ്ദുൾ ജലീൽ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പയ്യനാട് വച്ചായിരുന്നു അബ്ദുൾ ജലീലിന് വെട്ടേറ്റത്. വാഹന പാർക്കിങ്ങിനെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെയാണ് വെട്ടേറ്റത്.
ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജലീലിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു ജലീൽ.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് രണ്ടുപേരുമായി പാർക്കിങിനെ ചൊല്ലി തർക്കമുണ്ടായത്. ബൈക്കിലെത്തിയ സംഘം അബ്ദുൾ ജലീൽ സഞ്ചരിച്ച കാറിന്റെ ചില്ലുകൾ അടിച്ചുതകർത്തു. തർക്കത്തിനിടെ ഒരാൾ കൈയിൽ കരുതിയിരുന്ന വടിവാളെടുത്ത് ജലീലിനെ വെട്ടുകയായിരുന്നു.സംഭവത്തിൽ പ്രതികളിലൊരാളായ അബ്ദുൽ മജീദ് പോലീസിന്റെ പിടിയിലായി. മറ്റൊരു പ്രതി ഷുഹൈബിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്.