തൃശൂർ: ഗുരുവായൂരിൽ പ്രവാസി സ്വർണവ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്ന് കിലോ സ്വർണവും രണ്ടുലക്ഷം രൂപയും കവർന്ന കേസിലെ പ്രതി ഡൽഹിയിൽ പിടിയിലായി. എടപ്പാളിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി ധർമ്മരാജാണ് പിടിയിലായത്. വിമാനമാർഗം പ്രതിയെ ഗുരുവായൂരിലെത്തിച്ചിട്ടുണ്ട്.
ആനക്കോട്ട റോഡിൽ തമ്പുരാൻപടി കുരഞ്ഞിയൂർ വീട്ടിൽ കെ.വി. ബാലന്റെ വീട്ടിലായിരുന്നു കവർച്ച. മെയ് 12 വ്യാഴാഴ്ച രാത്രി ഏഴരയ്ക്കും എട്ടരയ്ക്കുമിടയിലാണ് കവർച്ച നടന്നത്. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചായിരുന്നു പോലീസിൻറെ അന്വേഷണം.
വീടിന്റെ മതിൽ ചാടിയശേഷം, പിൻവശത്തെ ഇരുമ്പുഗോവണി വഴി ബാൽക്കണിയിലെത്തി, വാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് അകത്തുകടന്നുവെന്നാണ് പോലീസ് പറയുന്നത്. താഴത്തെ മുറിയിലെ അലമാരയുടെ ലോക്കർ കുത്തിത്തുറന്നാണ് സ്വർണവും പണവും കവർന്നത്. മുകളിലെ നാല് മുറികളിലും അലമാരകളുണ്ടെങ്കിലും അവ തുറന്നില്ല.
അജ്മാനിൽ ജയ ജൂവലറി ഉടമയാണ് ബാലൻ. മെയ് 12-ന് ഉച്ചയ്ക്ക് വീട്ടുകാരോടൊപ്പം തൃശ്ശൂരിൽ സിനിമയ്ക്ക് പോയതായിരുന്നു. വീട്ടുപറമ്പിലെ തൊഴിലാളികൾ വൈകീട്ട് അഞ്ചരയോടെ പോകുകയും ചെയ്തു. സിനിമ കഴിഞ്ഞ് ബാലനും കുടുംബവും വീട്ടിലെത്തുമ്പോൾ രാത്രി 9.30 ആയി.
ഈ സമയം മുന്നിലെ വലിയ ഗേറ്റിനോടു ചേർന്നുള്ള ചെറിയ ഗേറ്റ് തുറന്നുകിടന്നിരുന്നു. പുറത്തെ കുളിമുറിയുടെ പിന്നിൽ രാത്രിയിൽ മുഴുവൻനേരവും ഓൺചെയ്ത് ഇടാറുള്ള ബൾബ് ഊരിമാറ്റിയ നിലയിലായിരുന്നു. തെക്കേമതിലിന്റെ മുകളിൽനിന്ന് അകത്തേക്ക് മോഷ്ടാവ് ചാടിയിറങ്ങിയതിന്റെ അടയാളമുണ്ട്. വീട്ടിൽ നായ ഉണ്ടായിരുന്നെങ്കിലും തുറന്നുവിട്ടിരുന്നില്ല.