കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ നാളുകളായി ജനങ്ങൾ പുലി ഭീതിയിലാണ് കഴിയുമ്പോൾ വനം വകുപ്പുദ്യോഗസ്ഥർ ആഘോഷ പാർട്ടികളും യോഗങ്ങളും സംഘടിപ്പിക്കുന്ന തിരക്കിലാണ് .കോട്ടപ്പടി പ്ലാമിടയിൽ പുലിയിങ്ങി മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നത് പതിവായിരിക്കുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇത്തരം നാടകങ്ങൾ അരങ്ങേറുന്നതെന്ന് നാട്ടുകാർ പറയുന്നു. പുലിയെ കണ്ട് വിളിക്കുമ്പോൾ പകൽ പോലും ഉദ്യോഗസ്ഥർ എത്താൻ കൂട്ടാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഞായറാഴ്ച്ച രാവിലെ 10 മണിയോടെ പ്ലാമുടിയിൽ ജനവാസമേഖലയിൽ ബഫേൽ എന്ന സ്ഥാപനത്തിന് സമീപത്താണ് പുലിയെ കണ്ടതായി പറയുന്നത്. നിരവധി കുട്ടികൾ ഉൾപ്പടെ താമസിക്കുന്ന ഈ സ്ഥാപനത്തിൻ്റെ പുറകുവശത്തെ ഗ്രൗണ്ടിലാണ് പുലിയെ കണ്ടതെന്ന് ഇവിടുത്തെ ജീവനക്കാർ പറയുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ അപ്പോൾ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ഒരുയോഗം നടക്കുകയാണെന്നും ഉച്ചക്ക് ശേഷം എത്താമെന്ന ഒഴുക്കൻ മറുപടിയാണ് ലഭിച്ചതെന്നാണ് ഇവർ പറയുന്നത്.
ജനങ്ങളുടെ ജീവന് തന്നെ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പരിഹാരം കാണേണ്ടവർ യോഗങ്ങളും ആഘോഷ പാർട്ടികളുമായി നടക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. മനുഷ്യൻ്റെ ജീവിക്കാനുള്ള അവകാശത്തെ പരിഹാസത്തോടെ മാത്രം കാണുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ അറിയിച്ചു.