കോട്ടയം: 1000 രൂപയിൽ താഴെ വിലയുള്ള മീറ്ററിന് ആജീവനാന്തം ബോർഡ് 20 രൂപ വീതം മീറ്റർ വാടക വാങ്ങുന്നത് കുറ്റകരമായ പിടിച്ചുപറിയാണ്. കുറച്ചു മാസങ്ങൾക്കുള്ളിൽത്തന്നെ മീറ്ററിന്‍റെ വില മുഴുവനും ഈടാക്കുന്ന ബോർഡ് പിന്നെയും വാടകയിനത്തിൽ ജനങ്ങളെ പിടിച്ചുപറിക്കുകയാണെന്ന് കെഎസ്ഇബി ഉപയോക്താക്കളുടെ യോഗം അഭിപ്രായപ്പെട്ടു.
ഉപകരണങ്ങളുടെ ഗുണമേന്മയില്ലായ്മയും സമയബന്ധിതമായി അറ്റകുറ്റപ്പണികളില്ലാത്തതും സമയബന്ധിതമായി വൃക്ഷത്തലപ്പുകൾ വെട്ടിമാറ്റാത്തതുമാണ് വൈദ്യുതി തടസത്തിനു കാരണമെന്ന് വൈദ്യുതി ഉപയോക്താക്കളുടെ യോഗം ആരോപിച്ചു. നേരത്തെ വാണിജ്യ, ത്രീഫേസ് ഗുണഭോക്താക്കൾക്ക് മാത്രമുണ്ടായിരുന്ന ഫിക്സഡ് ചാർജ് സിംഗിൾ ഫേസ് ഗുണഭോക്താക്കൾക്കുകൂടി കൊണ്ടുവന്ന് പുതിയ ഒരു കൊള്ളകൂടി ഗവണ്‍മെന്‍റ് നടത്തുന്നു.
കോവിഡ് കാലത്ത് വാണിജ്യ, സിംഗിൾ ഫേസ്, ത്രീഫേസ് ഉപഭോക്താക്കൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്നു പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പിലായില്ല. സിംഗിൾ ഫേസ് ഗുണഭോക്താക്കൾക്ക് തവണയാക്കികൊടുക്കുന്ന പ്രവർത്തനം മാത്രമേ നടപ്പിലാക്കിയുള്ളു. കോവിഡ് കാലത്ത് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നടപ്പിലാക്കാൻ ഗവണ്‍മെന്‍റ് തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.