തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അതീവജാഗ്രത പുലർത്തണമെന്നു ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി അനിൽകാന്തിന്റെ നിർദേശം. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും തീരുമാനിച്ചു. മുന്നൊരുക്കങ്ങളുടെ ചുമതല 2 എഡിജിപിമാർക്കു നൽകി.
പൊലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡൽ ഓഫിസറായി സായുധ പൊലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി കെ.പത്മകുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫിസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയെയുമാണു നിയോഗിച്ചത്. ജീവൻ രക്ഷ–ദുരന്ത നിവാരണ ഉപകരണങ്ങൾ സജ്ജമാക്കണമെന്നും തീരപ്രദേശത്തും ഉരുൾപൊട്ടൽ മേഖലയിലും പ്രത്യേക ശ്രദ്ധ വേണമെന്നും ഡിജിപി നിർദേശിച്ചു.
തീരപ്രദേശങ്ങളിൽ സുരക്ഷാ ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കടലോര ജാഗ്രതാ സമിതിയുടെ സേവനം വിനിയോഗിക്കും. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വാർത്താ വിനിമയബന്ധം തടസ്സപ്പെടാതിരിക്കാൻ ടെലികമ്യൂണിക്കേഷൻ വിഭാഗം എസ്പി നടപടിയെടുക്കും.
അതിശക്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും, മഴ മുന്നറിയിപ്പ് ഒഴിവാക്കുന്നതു വരെ ഇതു തുടരണമെന്നും സർക്കാർ അറിയിച്ചു. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗത്തിലാണു തീരുമാനം.
മുഴുവൻ ജില്ലകളിലും ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. തദേശ വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കും. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയാണു പ്രവർത്തനം. നദികളിലെ ചെളിയും എക്കലും നീക്കുന്നതിന്റെ ഉൾപ്പെടെയുള്ള പുരോഗതി യോഗം വിലയിരുത്തി. ആലപ്പുഴ ജില്ലയിലെ വലിയ പമ്പുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പു വരുത്താൻ നിർദേശിച്ചു.
നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കൊച്ചി കോർപറേഷനിൽ പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കുമെന്നു എറണാകുളം കലക്ടർ അറിയിച്ചു. 8 ജില്ലകളിലെ കലക്ടർമാർ യോഗത്തിൽ പങ്കെടുത്തു.