കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കർ പൊലീസ് പരിശോധിച്ചു. നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം കേസിലെ പ്രതി നടൻ ദിലീപിന്റെ നിർദേശപ്രകാരം നടി കാവ്യ മാധവന്റെ പേരിൽ തുറന്ന ലോക്കറാണു പരിശോധിച്ചതെന്നു ബാങ്ക് ജീവനക്കാർ സ്ഥിരീകരിച്ചു.
ഇന്നലെ രാവിലെയും വൈകിട്ടുമായി രണ്ടു പൊലീസ് സംഘങ്ങളാണു ബാങ്കിലെത്തി പരിശോധന നടത്തിയത്. ലോക്കറിൽ നിന്ന് എന്താണു ലഭിച്ചതെന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയില്ല. കാവ്യ മാധവനെ ചോദ്യം ചെയ്ത ശേഷമാണു അന്വേഷണ സംഘം ബാങ്ക് ലോക്കർ പരിശോധിച്ചത്.
കേസുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുള്ള കാര്യങ്ങൾ പോലും നിഷേധിക്കുന്ന മൊഴികളാണു കാവ്യ നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കാര്യങ്ങൾ വ്യക്തമാക്കാൻ അന്വേഷണ സംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ മുൻഭാര്യ മഞ്ജു വാരിയരുടെ മൊഴിയും അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.