കൊല്ലം: കൊല്ലത്ത് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതീകാത്മകമായി സിൽവർലൈൻ സർവേക്കല്ലിട്ട് കെഎസ്‌യു പ്രതിഷേധം. പാവപ്പെട്ടവരുടെ വീടുകളിൽ കല്ലിടുന്നതിനു സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതിലൂടെ സർക്കാരിനു വേണ്ടി പൊലീസ് ദാസ്യപ്പണി ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. കെഎസ്‌യു ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലാണു കല്ലിട്ടത്. 20 പേർക്കെതിരെ കേസെടുത്തു.
സമരം കഴിഞ്ഞപ്പോൾ പൊലീസുകാർ സ്റ്റേഷനിലേക്കു തിരിച്ചുപോയതോടെ, കല്ല് തിരിച്ചെടുത്തു കാറിൽ കൊണ്ടുപോകാൻ കെഎസ്‌യു പ്രവർത്തകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ കാർ അതിവേഗം മുന്നോട്ടുപോയി. കല്ല് അവിടെത്തന്നെ ഉപേക്ഷിച്ചു പ്രവർത്തകരും തിരിച്ചുപോയി.
പ്രവർത്തകർ കൊണ്ടുവന്ന കല്ല്, സിൽവർലൈൻ പദ്ധതിക്കായി എവിടെയോ കുഴിച്ചിട്ടിരുന്നതാകാമെന്നു സംശയമുള്ളതിനാൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതു പരിശോധിക്കാൻ കെ റെയിൽ ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്.