കൊച്ചി: കോതമംഗലം താലൂക്കിലെ കോട്ടപ്പടി വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിനിരയായ ടാപ്പിങ്ങ് തൊഴിലാളിയ്ക്ക് അടിയന്തിരമായി ചികിത്സ ധനസഹായം ലഭ്യമാക്കണമെന്ന് ശ്രീ.ജോസ്.കെ.മാണി എം.പി ആവശ്യപ്പെട്ടു. മലയാറ്റൂർ ഡി.എഫ്.ഒയെയും എറണാകുളം ജില്ലാ കളക്ടറെയും ഫോണിൽ ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കുവാനും ചികിത്സയ്ക്ക് വേണ്ട ധനസഹായം ഉടൻ ലഭ്യമാക്കുവാനും എം.പി നിർദ്ദേശം നൽകി.
യൂത്ത് ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.റോണി മാത്യുവുമായിട്ടുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് എം.പി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. അഡ്വ.റോണി മാത്യുവിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന കർഷക കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട് കോട്ടപ്പടി പഞ്ചായത്തിലെ വാവേലി ഉൾപ്പടെയുളള വിവിധ മേഖലകൾ അദ്ദേഹം സന്ദർശിച്ചിരുന്നു. ജനജീവിതം ഓരോ ദിവസവും പിന്നിടുന്തോറും വന്യജീവി ശല്ല്യം കൊണ്ട് ദുസ്സഹമാകുന്ന സാഹചര്യമാണ് നിലവിലുള്ളത് ഇതിന് ശാശ്വതമായ പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് കേരള കോൺഗ്രസ്സ് (എം) എന്നും പാർട്ടി ചെയർമാൻ കൂടിയായ ശ്രീ. ജോസ്.കെ.മാണി എം.പി പ്രതികരിച്ചു.