പനമരം: പനമരത്തിന് സമീപം ആറാംമൈൽ കുണ്ടാലയിൽ യുവാവ് ഭാര്യയെ ദാരുണമായി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കുണ്ടാലയിലെ ബന്ധു മൂന്നാംബ്രവൻ റഷീദിന്റെ വീട്ടിലെത്തിയ കോഴിക്കോട് ഒളവണ്ണ കൊടിനാട്ടുമുക്ക് കൈതവളപ്പിൽ നജ മൻസിലിൽ നിദ ഷെറിൻ (22) ആണ് ഭർത്താവ് അബൂബക്കർ സിദ്ധീഖിന്റെ കൈകളാൽ മരിച്ചത്. കൊലപാതകത്തിൽ അബൂബക്കർ സിദ്ധിഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പുലർച്ചെ 2.30-ഓടെയാണ് കൊലപാതകം നടന്നത്. സംശയത്തെത്തുടർന്നാണ് അബൂബക്കർ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 4.30-ഓടെയാണ് ഒന്നരവയസ്സുള്ള മകൻ മുഹമ്മദ് സിനാനൊപ്പം ദമ്പതിമാർ ബൈക്കിൽ കുണ്ടാലയിലെ ബന്ധുവീട്ടിൽ എത്തിയത്. മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോകുംവഴിയാണ് ഇവർ ബന്ധുവീട്ടിലെത്തിയത്.
ആറുമണിക്ക് കർണാടക ചെക്പോസ്റ്റ് അടയ്ക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ പോവാമെന്ന് വീട്ടുകാർ പറഞ്ഞതോടെ കുടുംബം അവിടെ താമസിക്കുകയായിരുന്നു. കൊലപാതകവിവരം ആദ്യം സഹോദരനെയാണ് പ്രതി വിളിച്ചറിയിച്ചത്. ഇദ്ദേഹം കോഴിക്കോട് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. അവിടെനിന്നുള്ള വിവരപ്രകാരം പനമരം പോലീസ് എത്തിയ ശേഷമാണ് റഷീദും കുടുംബവും ദാരുണ കൊലപാതകത്തെ കുറിച്ചറിയുന്നത്.
നാലുവർഷംമുമ്പാണ് ഇരുവരും വിവാഹിതരായത്. നിദയ്ക്ക് മറ്റൊരാളുമായി അടുപ്പമുള്ളതായി നേരത്തേ സിദ്ദീഖിന് സംശയമുണ്ടായിരുന്നു. രാത്രിയിൽ ഇരുവരും തമ്മിൽ ഇതെച്ചൊല്ലി വാക്ക് തർക്കമുണ്ടായി. പിന്നീട് ഉറക്കത്തിനിടെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സിദ്ദീഖ് പറഞ്ഞതായി പോലീസ് പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു വിനോദ യാത്രയെന്ന പേരിൽ പുറപ്പെട്ടതെന്നും പ്രതി മൊഴി നൽകി.