രാജസ്ഥാനിലെ ആൾവാറിൽ ഭാര്യക്കെതിരെ ഗാർഹിക പീഡന പരാതിയുമായി ഭർത്താവ്. 32 വയസ്സുള്ള അജിത് യാദവാണ് പരാതിയുമായി എത്തിയത്. യുവാവിന് അടിയന്തരമായി സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഭാര്യ യുവാവിനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഇപ്പോൾ ഭാര്യയുമായി ബന്ധം പിരിഞ്ഞ് താമസിക്കുന്ന യുവാവ് ഹരിയാനയിലെ സ്കുളില്‍ ജോലി ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങൾ സഹിതം ഭാര്യക്കെതിരെ പരാതി നൽകിയതിനു ശേഷമാണ് യുവാവ് ബന്ധം വേർപ്പെടുത്തിയത്. ഏഴുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ആറു വയസ്സുള്ള കുഞ്ഞും ഉണ്ട്.
‘യാതൊരു കാരണവുമില്ലാതെ എന്റെ വസ്ത്രം വലിച്ചു കീറിയ ശേഷം മർദിച്ചു. ഇപ്പോൾ ഞാൻ ഒരു സ്കൂൾ പ്രിൻസിപ്പാളാണ്. എന്റെ ഭാര്യയുടെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണണമന്നതാണ് എന്റെ ആവശ്യം. അവള്‍ എന്നെ ഒരു ബാറ്റ് ഉപയോഗിച്ച് അടിച്ചു. അക്കാര്യം ഞാൻ ആരോടും പറഞ്ഞില്ല. കുറച്ചു കാലം മുൻപ് ഞാൻ ലിവിങ് റുമിലും വീട്ടിലെ മറ്റിടങ്ങളിലും സിസിടിവി സ്ഥാപിച്ചു. തെളിവു സഹിതം ഹാജരാക്കി ഈ വിഷയത്തിൽ ഇടപെടണമെന്ന് ഞാൻ കോടതിയോട് ആവശ്യപ്പെട്ടു.’– യുവാവ് വ്യക്തമാക്കി.
#Rajasthan: Man accuses wife of domestic violence in Alwar, approaches court for his security#WifeBeatsHusband #news pic.twitter.com/G6hcGzKmjJ
— Journalist Anurag K Sason (@AnuragSason) May 25, 2022
ഒരുവർഷത്തോളമായി ഭാര്യ തന്നെ മർദിക്കുകയാണെന്നും പക്ഷേ, വൈവാഹിക ബന്ധം നിലനിർത്തുന്നതിനായി ഇക്കാര്യം പുറത്തു പറഞ്ഞില്ലെന്നും യുവാവ് വ്യക്തമാക്കി. ‘എന്റെത് പ്രണയ വിവാഹമായിരുന്നു. ഹരിയാനയിലെ പാനിപറ്റിൽ നിന്നാണ് ഞാൻ സുമനെ വിവാഹം ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി അവൾ എന്നെ നിരന്തരം മാനസിക ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കുകയാണ്. വസ്ത്രങ്ങൾ വലിച്ചു പറിച്ച ശേഷം അവൾ മർദിക്കും.’– അജിത് യാദവ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.