കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോം അപ്ലയൻസ് സ്ഥാപനം ഒരു സംഘം ആളുകൾ തല്ലിത്തകർത്തു. കട ഒഴിയാത്തതിനാൽ കെട്ടിട ഉടമയുടെ നേതൃത്വത്തിലെത്തിയ നൂറിലധികം പേരാണ് അക്രമം നടത്തിയത്. പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.

കരുനാഗപ്പള്ളി പുള്ളിമാൻ ജംക്‌ഷനിൽ ഏഴു വർഷമായി പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോം എന്ന സ്ഥാപനമാണ് തല്ലിതകർത്തത്. മൂന്നു ബസുകളിലായാണ് അക്രമികളെത്തിയതെന്നാണു വിവരം. കടയുടെ ഷട്ടറുകൾ തകർത്ത് അകത്തു കയറി ഇലക്ട്രോണിക് സാധനങ്ങളും ഇന്റീരിയർ വർക്കുകളും നശിപ്പിച്ചു. സിസിടിവിയുടെ ഡിവിആറും കടയിലെ മറ്റു വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കടയുടെ മുൻഭാഗം പൊളിച്ചു നീക്കേണ്ടതാണ്. എന്നാൽ കട പൂർണമായും ഒഴിയണമെന്ന് കെട്ടിടം ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ച നടന്നു വരികെയാണ് അക്രമ സംഭവം ഉണ്ടായതെന്ന് സ്ഥാപനം ഉടമ രവീന്ദ്രൻ പറഞ്ഞു. ഒരു മണിക്കൂറിലേറെ അക്രമികൾ അഴിഞ്ഞാടിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണു പരാതി. സംഭവത്തില്‍, വിവിധ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ പ്രതിഷേധ യോഗം ചേർന്നു.