തിരുവനന്തപുരം: മുൻ ഡിജിപിയുടെ കാലത്ത് ചട്ടങ്ങൾ പാലിക്കാതെയുള്ള സാമ്പത്തിക ഇടപാടിൽ സർക്കാരിനോടു മാപ്പു ചോദിച്ച് സംസ്ഥാന പൊലീസ് മേധാവി. പൊലീസ് വെബ്സൈറ്റ് നവീകരണത്തിന്റെ കരാർ സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനിക്കു നൽകിയതിലാണു വീഴ്ച സമ്മതിച്ചത്. ഡിജിപിയുടെ വിശദീകരണം അംഗീകരിച്ച് നാലു ലക്ഷത്തിലേറെ രൂപയുടെ ഇടപാടിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്ന കാലത്തു നടന്ന ഇടപാടിലെ വീഴ്ചയ്ക്കാണ് ഡിജിപി അനിൽകാന്ത് മാപ്പ് ചോദിച്ചത്.
പൊലീസ് വെബ്സൈറ്റ് നവീകരിക്കാൻ 2018ലാണു കാവിക ടെക്നോളജീസ് എന്ന കമ്പനിക്കു വർക്ക് ഓർഡർ നൽകിയത്. സർക്കാർ ഫണ്ട് ചെലവഴിക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നിരിക്കെ അതുണ്ടായില്ല. വകുപ്പുതല ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശയുമുണ്ടായിരുന്നില്ല. 2021 ഓഗസ്റ്റിൽ പ്രവൃത്തി അംഗീകരിക്കുന്നതിനായി ആഭ്യന്തരവകുപ്പിന്റെ അനുമതിക്കായി സമീപിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വകുപ്പ് ചൂണ്ടിക്കാട്ടിയത്. മേലിൽ വീഴ്ചകളുണ്ടാകാതെ ശ്രദ്ധിക്കുമെന്നും വന്നുപോയ വീഴ്ച മാപ്പാക്കണമെന്നും ഡിജിപി അനിൽകാന്ത് ആഭ്യന്തര വകുപ്പിനു കത്തു നൽകി. ഇതേത്തുടർന്ന്, പ്രവൃത്തി അംഗീകരിച്ച് ഉത്തരവിറക്കി.