തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം.ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് ധനവകുപ്പ് നിർദേശം നൽകി.ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏർപ്പെടുത്തി
സാമ്പത്തിക വർഷത്തിലെ ആദ്യ മാസം അവസാനിക്കുമ്പോൾ സംസ്ഥാന ഖജനാവ് നീങ്ങുന്നത് വൻ പ്രതിസന്ധിയിലേക്ക്.കടങ്ങളുടെ തിരിച്ചടവിനും സെറ്റിൽമെന്‍റുകൾക്കായി കൂടുതൽ തുക മാസം ആദ്യം നീക്കി വച്ചത് കൊണ്ട് തന്നെ ഏപ്രിൽ മാസം പ്രതിസന്ധി രൂക്ഷമായിരുന്നു.എന്നാൽ മാസം അവസാനം ചെലവുകൾക്ക് കൂടി ആവശ്യത്തിനുള്ള നീക്കിയിരുപ്പ് ഇല്ല.ഈ ഘട്ടത്തിലാണ് ഇരുപത്തിയഞ്ച് ലക്ഷത്തിന് മേലുള്ള ഒരു ബില്ലും മാറേണ്ടെന്നാണ് നിർദേശം.ഈ മാസം 25വരെ ഒരു കോടി രൂപയുടെ ബില്ലുകൾ വരെ അനുവദിക്കപ്പെട്ടിരുന്നു.
വെയ്സ് ആന്‍റ് മീൻസിലും നിയന്ത്രണം ഏർപ്പെടുത്തി. പുതിയ സാമ്പത്തിക വർഷം ആദ്യം കടമെടുപ്പിലും അനിശ്ചിതത്വമുണ്ട്.മാസം അവസാനത്തോടെ മൂവായിരം കോടി രൂപയെങ്കിലും കടമെടുക്കാനാണ് സംസ്ഥാനം ആലോചിക്കുന്നത്.മെയ് മാസം തുടക്കത്തിൽ ശമ്പളത്തിനും പെൻഷനുമായി നാലായിരംകോടിയിലേറെ കണ്ടെത്തേണ്ട സാഹചര്യമാണ്.കടമെടുപ്പ് ജിഎസ്ടി വിഹിതവും മെയ് മാസം പ്രതിസന്ധി തരണം ചെയ്യുമെന്നാണ് ധനവകുപ്പിന്‍റെ കണക്കുകൂട്ടൽ