വയനാട്: ഒറ്റമൂലി രഹസ്യം അറിയാനായി വൈദ്യനെ കൊന്ന കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബത്തേരി സ്വദേശി ദീപേഷിന്റെ ഭാര്യ രംഗത്തെത്തി.
തൻ്റെ ഭര്‍ത്താവിനെ ഷൈബിന്‍ വധിച്ചെന്ന് സംശയിക്കുന്നതായി ദീപേഷിന്റെ ഭാര്യ പറഞ്ഞു. ഭര്‍ത്താവിന്റെ മരണത്തില്‍ സംശയം ഉണ്ടായിരുന്നെങ്കിലും കേസുമായി പോകാന്‍ സാധിച്ചില്ല. സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസെടുത്തിരുന്നെങ്കിലും പിന്നീട് ഒത്തുതീര്‍പ്പാക്കിയെന്നും ജിസാ പി ജോസ് ആരോപിച്ചു. ഏറ്റവും നന്നായി നീന്താനറിയാവുന്ന ദീപേഷ് ഒരിക്കലും മുങ്ങി മരിക്കില്ലെന്നും ജിസ വ്യക്തമാക്കി.
ഷൈബിന്‍ അഷ്‌റഫിനെ കുറിച്ച് ദിവസവും പുറത്തുവരുന്ന ആരോപണങ്ങളില്‍ ഏറ്റവും പുതിയതാണ് ഇപ്പോള്‍ ദീപേഷിന്റെ ഭാര്യ പുറത്തുവിട്ടിട്ടുള്ള ആരോപണങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് മാര്‍ച്ച് നാലിനാണ് ദീപേഷ് കര്‍ണാടകയിലെ കുട്ടയില്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇതിന്റെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീപേഷും ഷൈബിനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഷൈബിന്‍ ദീപേഷിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി ഒഴിഞ്ഞ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ചിരുന്നു. സംഭവത്തില്‍ ഇവര്‍ കേസ് കൊടുത്തിരുന്നെങ്കിലും പോലും പോലീസിലുള്ള ഷൈബിന്റെ സ്വാധീനമുപയോഗിച്ച് കേസ് ഒത്തുതീര്‍പ്പാക്കി പോവുകയാണുണ്ടായതെന്ന് ജിസാ പി ജോസ് ആരോപിച്ചു.
പിന്നീട് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് ദീപേഷ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നത്. ഒരിക്കലും കേസിനു പോകാന്‍ കഴിയുന്ന ധൈര്യമുണ്ടായിരുന്നില്ല. കേസ് നേരത്തെ ഒത്തുതീര്‍പ്പാക്കാന്‍ അന്നത്തെ എസ് ഐ ശ്രമിച്ചെന്നും ജിസാ പി ജോസ് ആരോപിച്ചു. മുന്‍പ് ദീപേഷിന്റെ ടീം ഷൈബിന്‍ സ്‌പോണ്‍സര്‍ ചെയ്ത വടംവലി ടീമിനെ തോല്‍പ്പിച്ചതിന്റെ പ്രതികാരമായാണ് ദീപേഷിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് എന്നും ജിസ ആരോപിച്ചു.