തൃശൂർ: ഭർത്താവിന്റെ വീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ വഴിത്തിരിവ്. പെരിങ്ങോട്ടുകരയിൽ ശ്രുതിയെന്ന യുവതിയാണ് ഭർത്താവിന്റെ വീട്ടിൽ വെച്ച് മരിച്ചത്. ശ്രുതി മരിച്ചത് ശ്വാസം മുട്ടിയാണെന്ന് വിദഗ്ധ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായി. കുളിമുറിയിൽ കുഴഞ്ഞുവീണാണ് ശ്രുതി മരിച്ചതെന്നായിരുന്നു അരുണിന്റെയും
കുടുംബത്തിന്റെയും മൊഴി. എന്നാൽ ശ്വാസം മുട്ടിയാണ് മരണം എന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. മഞ്ചേരി മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി ഡോ സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ടർമാരുടെ സംഘമാണ് കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ശ്രുതിയെ ഭർത്താവ് മാനസികമായി
പീഡിപ്പിക്കാറുണ്ടായിരുന്നതായി ശ്രുതിയുടെ അമ്മ പറഞ്ഞു.
ശ്രുതിയുടേത് കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെടുന്നു. സ്വദേശി സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും ഏക മകളായിരുന്നു ശ്രുതി. 2020 ജനുവരി ആറിനാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണുമായി വിവാഹം കഴിഞ്ഞ് പതിനാലാം ദിവസമായിരുന്നു ശ്രുതിയുടെ മരണം.