കോട്ടയം: മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മണിമല മുക്കട ആലേംകവല കൊച്ചു കാലായിൽ സനില മനോഹരൻ (19) ആണ് മരിച്ചത്. മനോഹരൻ – പൊന്നമ്മ ദമ്പതികളുടെ മകളാണ്. സനിലയുടെ പിതൃസഹോദര പുത്രൻ കൂത്താട്ടുകുളം കാക്കൂർ സ്വദേശി രാജരത്നം (22) ഓടിച്ച സ്കൂട്ടറിന്റെ പിന്നിൽ സഞ്ചരിക്കുകയായിരുന്നു സനില. കൂത്താട്ടുകുളത്തു നിന്നു കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു ഇവർ.
വെള്ളിയാഴ്ച്ച രാവിലെ പത്തിനു തവളക്കുഴി ജംക്ഷനിലാണ് അപകടം. കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ലിമിറ്റഡ് സ്‌റ്റോപ്പ് ബസാണ് അപകടമുണ്ടാക്കിയത്. തവളക്കുഴി ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു സ്വകാര്യ ബസിനെ മറികടന്നെത്തുമ്പോഴാണ് സ്കൂട്ടറിൽ ഇടിച്ചത്. സനില റോഡിലേക്ക് വീണു. ബസിനടിയിൽപെട്ട സനിലയ്ക്കു തൽക്ഷണം മരണം സംഭവിച്ചെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ രാജരത്നത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി. ബിസിഎം കോളജിൽ രണ്ടാം വർഷ ബിഎ വിദ്യാർഥിനിയാണ് സനില. സഹോദരൻ : സജിത്ത് മനോഹരൻ.
അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം കോട്ടയം – എറണാകുളം പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസെത്തി സ്‌കൂട്ടർ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് നാട്ടുകാർ പൊലീസിനു മൊഴിനൽകി. ഡ്രൈവർ നാട്ടകം സ്വദേശി മനു കെ. ജയൻ, കണ്ടക്ടർ പട്ടിത്താനം സ്വദേശി ജിനോ എന്നിവരെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.