തിരുവനന്തപുരം: തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കിൽ സംസ്ഥാനത്തെ പൊതുഗതാഗതം നിലച്ചു. കെ.എസ്.ആർ.ടി.സി സർവീസുകൾ അടക്കം നിലക്കുന്നതോടെ പണിമുടക്ക് ഹർത്താലിന് സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.പോലീസ് സംരക്ഷണത്തിൽ ചിലയിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ടെങ്കിലും ശക്തമായ പ്രതിഷേധം കാരണം ഇവ നിർത്തിവെക്കേണ്ടി വരുമെന്നാണ് സൂചന.ചുരുക്കം ചില ടാക്സികൾ മാത്രമാണ് തലസ്ഥാന നഗരത്തിൽ സർവീസ് നടത്തുന്നത്.
കൊച്ചി ബിപിസിഎല്ലിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു. കൊച്ചിയിൽ റിഫൈനറി ഭാഗത്ത് പ്രതിഷേധം ശക്തമാണ്. തൊഴിലാളി യൂണിയനുകൾ സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞു പ്രതിഷേധിക്കുകയാണ്. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ബിപിസിഎല്ലിൽ ഹൈക്കോടതി പണിമുടക്ക് നിരോധിച്ചിരുന്നു. ഇതേത്തുടർന്നാണ് ജോലിക്കാർ എത്തിയത്.
കഞ്ചിക്കോട്ട് കിൻഫ്രാ പാർക്കിൽ ജോലിക്കെത്തിയവരെ പ്രതിക്ഷേധക്കാർ തിരിച്ചയച്ചു. പണിമുടക്ക് എന്തിനാണ് എന്നത് വിശദീകരിച്ച് തൊഴിലാളികളെ തിരിച്ചയക്കുക മാത്രമാണ് ചെയ്തതെന്നും ആരേയും നിർബന്ധിച്ചോ ബലപ്രയോഗത്തിലൂടെയോ തിരിച്ചയച്ചിട്ടില്ലെന്നും സമരക്കാർ അവകാശപ്പെട്ടു.
കോതമംഗലത്ത് ബസേലിയോസ് ഹോസ്പിറ്റലിൻ്റെ സമീപത്ത് കടകൾ അടപ്പിക്കാൻ ശ്രമിച്ചതിസമരക്കാരും കടയുടമകളും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി.പോലീസെത്തിയാണ് സംഘർഷത്തിന് അയവുണ്ടാക്കിയത്
ആശുപത്രികളിലേക്കും മറ്റും കണ്ണൂരിൽ മറ്റും പോകുന്ന വാഹനങ്ങൾ ഒഴിച്ചാൽ കണ്ണൂരിൽ വാഹനങ്ങളൊന്നും ഓടുന്നില്ല.കേന്ദ്രസർക്കാരിനെതിരെയുള്ള സമരം ആയതുകൊണ്ട് തന്നെ കണ്ണൂരിൽ ശക്തമായ മുൻ കരുതലാണ് സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പോലീസിന്റെ പിക്കറ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ജീപ്പിലും ബൈക്കിലുമായി പെട്രോളിങും പോലീസും നടത്തുന്നുണ്ട്. തൊഴിലാളി യൂണിയനുകൾ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സമര കേന്ദ്രങ്ങൾ ഒരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സമരത്തെ അനുകൂലിക്കുന്ന ട്രേഡ് യൂണിയനുകൾ ഒരുമിച്ച് ചേർന്ന് രണ്ട് ദിവസവും കലാപരിപാടികളും മറ്റുമായി മുഴുവൻ സമയവും കേന്ദ്രങ്ങളിൽ ഉണ്ടകുമെന്നാണ് സംഘടനകൾ അറിയിച്ചിരിക്കുന്നത്.
തൃശ്ശൂരിൽ ഓട്ടോ തൊഴിലാളികൾ സർവീസുകൾ നടത്തുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിൽ നിന്നുമുള്ള ഓട്ടോകളാണ് സർവീസ് നടത്തുന്നത്. തൃശ്ശൂർ ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആർ.ടിസി സർവീസുകൾ നടത്തുന്നില്ലെങ്കിലും ദീർഘ ദൂര ബസ്സുകൾ ഡിപ്പോയിൽ എത്തുന്നുണ്ട്. നഗരത്തിലുള്ള കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്.
48 മണിക്കൂർ ദേശീയ പണിമുടക്ക് ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ആരംഭിച്ചത്. സ്വകാര്യ വാഹനങ്ങളെ തടയില്ല എന്ന് നേരത്തെ തന്നെ സംഘടനകൾ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ വാഹനങ്ങൾ രാവിലെ ചിലയിടങ്ങളിൽ ഓടുന്നുണ്ട്. ദൂര യാത്രക്കാരേയും ബാങ്ക് പ്രവർത്തനങ്ങളേയും പണിമുടക്ക് സാരമായിത്തന്നെബാധിച്ചു. ബി.എം.എസ് ഒഴികെയുള്ള ഇരുപത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അവശ്യ സേവനങ്ങൾ മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.