കുണ്ടറ: പെരിനാട് വെള്ളിമണിൽ കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപെട്ട തൊഴിലാളിക്കു വേണ്ടിയുള്ള പ്രാർഥനകൾ വിഫലം. 15 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹമാണ് ഇന്നലെ രാവിലെ പുറത്തെടുക്കാനായത്. പെരിനാട് വെള്ളിമൺ ഹൈസ്കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപെട്ട എഴുകോൺ ഇരുമ്പനങ്ങാട് കൊച്ചുതുണ്ടിൽ വീട്ടിൽ ഗിരീഷ്കുമാർ (47) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം.
വെള്ളിമൺ സ്വദേശി ഹരിയാണ് കിണർ വൃത്തിയാക്കാൻ കരാർ ഏറ്റെടുത്തത്. 4ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹരിയോടൊപ്പം ജോലിക്ക് എത്തിയതായിരുന്നു ഗിരീഷ്കുമാർ. 30 അടിയോളം ആഴമുള്ള കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം ഗിരീഷ് കുമാർ കിണറ്റിലിറങ്ങി വൃത്തിയാക്കി. ശേഷം തിരികെക്കയറുന്നതിനായി കോൺക്രീറ്റ് തൊടിയിൽ ചവിട്ടിയപ്പോൾ തൊടി തകർന്നു കിണറ്റിലേക്കു പതിക്കുകയായിരുന്നു. മുകളിലേക്കുള്ള 9 കോൺക്രീറ്റ് തൊടികളും മണ്ണും ഗിരീഷ് കുമാറിന്റെ ദേഹത്തേക്ക് ഇടിഞ്ഞു വീണു. കിണറിന്റെ പകുതിയോളം ഭാഗം മണ്ണു മൂടി. ഹരിയുടെ നിലവിളി കേട്ടു നാട്ടുകാരെത്തിയെങ്കിലും രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല.
കുണ്ടറ അഗ്നിരക്ഷാ സേനയിലെ 2 യൂണിറ്റ് ഉദ്യോഗസ്ഥർ കിണറ്റിലിറങ്ങി മണ്ണു നീക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നു വൈകിട്ട് 6ന് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചു കിണറിനു സമാന്തരമായി കുഴി നിർമിച്ച് ഗിരീഷ് കുമാറിനെ പുറത്തെത്തിക്കാൻ ശ്രമിച്ചു. 2 മണ്ണുമാന്തി യന്ത്രങ്ങളും 2 ചെറിയ യന്ത്രങ്ങളുമാണു രക്ഷാപ്രവർത്തനത്തിനായി എത്തിച്ചത്. എന്നാൽ ഇന്നലെ പുലർച്ചെ 5ന് മണ്ണുമാന്തി യന്ത്രങ്ങൾക്കു നീക്കാൻ കഴിയുന്നത്ര മണ്ണു മാറ്റിയിട്ടും കിണറിന്റെ അടിത്തട്ടിലെത്താൻ കഴിഞ്ഞില്ല. മണ്ണുമാന്തി യന്ത്രങ്ങൾക്ക് ആഴത്തില്‍ കുഴിക്കാൻ കഴിയാതായതോടെ തിരച്ചിൽ നിർത്തി. കുഴിയിൽ വെള്ളം നിറയുന്നതും തിരച്ചിലിനു തടസ്സമായി. തുടർന്നു രാവിലെ 7.30ന് ചാത്തന്നൂരിൽ നിന്നു വലിയ മണ്ണുമാന്തി യന്ത്രം എത്തിച്ചു തിരച്ചിൽ തുടരുകയായിരുന്നു.
കിണറിനു സമാന്തരമായി വലിയ കുഴിയെടുത്ത ശേഷം അഗ്നിരക്ഷാ ഉദ്യോഗസ്ഥർ ഇറങ്ങി കിണറ്റിലെ മണ്ണു വെട്ടി മാറ്റി. 9.15നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടിനു ശേഷം വൈകിട്ട് 5ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. കുണ്ടറ പൊലീസ് കേസെടുത്തു. ബീനയാണ് ഭാര്യ. മക്കൾ: ജി.അനന്തു, ജി.അക്ഷയ്കുമാര്‍.