കൊല്ലം<> മെഴുകുതിരിയിൽ നിന്ന് പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് പ്ലസ്ടു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കുന്നത്തൂർ പടിഞ്ഞാറ് കളീലിൽ മുക്ക് തണൽ വീട്ടിൽ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ മിയ (17) ആണ് മരിച്ചത്. പൊള്ളലേറ്റ മിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 14 ന് രാത്രിയിലായിരുന്നു സംഭവം. കറന്റ് പോയപ്പോൾ മെഴുകുതിരി എടുത്ത് കത്തിക്കവേ പാവാടയിൽ തീ പിടിക്കുകയായിരുന്നു. ടിന്നർ തുടച്ച വ ശേഷം മാറ്റിയിട്ടിരുന്ന വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നതെന്നാണ് വിവരം.

സംഭവം നടക്കുമ്പോൾ മിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ പരിസരവാസികൾ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സുഖം പ്രാപിച്ച് വരുന്നതിനിടെ, തിങ്കളാഴ്ച നില വഷളാകുകയും പകൽ 2.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച കുടുംബ വീട്ടുവളപ്പിൽ സംസ്കരിക്കും.