തൃശ്ശൂര്‍: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാവുകയും പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ റവന്യൂമന്ത്രി കെ രാജന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആറ് അണക്കെട്ടുകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വലിയ ഡാമുകളിൽ തൽക്കാലം ആശങ്കയില്ല. ജീവിത സുരക്ഷിതത്വം പ്രധാനമാണ്. ആളുകളെ നിർബന്ധമായി മാറ്റി പാർപ്പിക്കണം. നദീതീരങ്ങളിലേക്കും മലമ്പ്രദേശങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണം- മന്ത്രി പറഞ്ഞു.
അതിരപ്പിള്ളിയിലേക്ക് സന്ദർശകരെ തടയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉച്ചയോടെ ചാലക്കുടിയിൽ വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ കൂട്ടായ്മയിൽ രക്ഷാദൗത്യ സംഘം എത്തും. വൈകിട്ടോടെ ചാലക്കുടിയിൽ എന്‍ ഡി ആര്‍ എഫ് സംഘം എത്തും. കാടിനുളളിൽ എപ്പോഴും ഉരുൾപൊട്ടാവുന്ന സാഹചര്യമാണുള്ളത്. ആളുകളെ സംരക്ഷിതമായി മാറ്റുന്നത് കർശനമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.