കണ്ണൂർ: കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് പലടയിടത്തും റോഡ് തകർന്നതിനെ തുടർന്നാണ് ചുരം റോഡിൽ ഗതാഗതം നിരോധിച്ചത്. പലയിടത്തും മണ്ണിടിഞ്ഞിട്ടുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഗതാഗതത്തിന് ബദൽ മാർഗമായി കൊട്ടിയൂർ-പാൽചുരം റോഡ് ഉപയോഗിക്കണമെന്നാണ് നിർദേശം.
മഴ ശക്തമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഈ മാസം ഏഴ് വരെ നിർത്തി വയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും. ഉരുൾപൊട്ടൽ നാശം വിതച്ച സ്ഥലങ്ങളിലേക്ക് അനാവശ്യ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകൾ കൂട്ടത്തോടെ ഈ മേഖലകളിൽ കാണാൻ എത്തുന്നത് ദുരന്ത നിവാരണ പ്രവർത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
കോട്ടയത്ത് മലയോര മേഖലകളിലെ തടയണകൾ പൊളിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കോട്ടയത്ത് ഉരുൾപൊട്ടലിന് ഇടയാക്കിയത് ക്വാറികളുടെ പ്രവർത്തനമല്ലെന്ന് മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ പ്രളയത്തിന് ശേഷം ക്വാറികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് വി.എൻ.വാസവൻ പറഞ്ഞു.