കീവ്: യുക്രൈൻ ജനതയെ കൊന്നൊടുക്കിയുള്ള റഷ്യയുടെ യുദ്ധക്കൊതി അവരുടെ രാജ്യത്തിനുള്ളിൽ തന്നെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. യുക്രൈനിലെ ജനങ്ങളെ കഷ്ടപ്പെടുത്തുന്ന റഷ്യൻ പട്ടാള നയത്തിനെയാണ് സെലൻസ്കി വിമർശിച്ചത്.
നിരപരാധികളെ കൊന്നൊടുക്കിയും നഗരങ്ങൾ തരിപ്പണമാക്കിയും റഷ്യ യുക്രൈൻ ജനതയ്ക്കുമേൽ നടത്തുന്ന ആക്രമണം റഷ്യയ്ക്കാർക്ക് ഇടയിൽ തന്നെ ആഴത്തിലുള്ള വെറുപ്പ് വിതയ്ക്കും. തങ്ങൾ റഷ്യൻ ഭാഷ ഉപേക്ഷിക്കുകയാണ്. യുദ്ധക്കൊതിപൂണ്ട പുതിനെതിരേ രാജ്യത്തിനകത്തുനിന്ന് തന്നെ പ്രതിഷേധം ഉയരും, സെലൻസ്കി പറഞ്ഞു.
സെലൻസിയുടെ ആരോപണങ്ങൾക്ക് പിന്നാലെ റഷ്യയ്ക്ക് സംഭവിച്ച തന്ത്രപ്രധാന പരാജയമാണ് യുദ്ധമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു. യുക്രൈനിലെ സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് യുഎസ് 10 കോടി ഡോളർ അനുവദിക്കുകയും ചെയ്തു.
രാജ്യത്തെ രണ്ടായി വിഭജിക്കാൻ റഷ്യ ശ്രമിക്കുന്നതായും കൊറിയൻ യുദ്ധത്തിനുശേഷം ഉത്തര, ദക്ഷിണ കൊറിയകൾ സൃഷ്ടിച്ചതിനു സമാനമാണ് ഈ നീക്കമെന്നും യുക്രൈൻ രഹസ്യാന്വേഷണവിഭാഗം മേധാവി കിറിലോ ബുധനോവ് ആരോപിച്ചു.
ഇതിനിടെ റഷ്യൻ പട്ടാളം യുക്രൈനെതിരേ ആക്രമണം ശക്തമാക്കി. ലിവീവ് നഗരത്തിൽ ഉൾപ്പെടെ പട്ടാളം മിസൈൽ ആക്രമണം നടത്തി. അതിശക്തമായ സ്ഫോടനം നടന്ന ഇടങ്ങളിലെ ആളുകളെ ബങ്കറുകളിലേക്ക് നീക്കി. യുദ്ധം തുടങ്ങിയ ശേഷം 37 ലക്ഷത്തിലധികം പൗരൻമാർ രാജ്യം വിട്ടതായാണ് യുഎൻ അഭയാർഥി ഏജൻസിയുടെ കണക്കുകൾ.
പിന്മാറിയാൽ ഉപരോധങ്ങൾ നീക്കാമെന്ന് ബ്രിട്ടൻ
റഷ്യ യുക്രൈനിൽനിന്ന് പിന്മാറി യുദ്ധം അവസാനിപ്പിച്ചാൽ രാജ്യത്തെ പൗരന്മാർക്കും കമ്പനികൾക്കുമുള്ള ഉപരോധങ്ങൾ നീക്കാമെന്ന് ബ്രിട്ടൻ. ടെലിഗ്രാഫ് മാധ്യമത്തിനുനൽകിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് വിദേശമന്ത്രി ലിസ് ട്രസ് ഇക്കാര്യം പറഞ്ഞത്.
“കടുത്ത ഉപരോധങ്ങളാണ് റഷ്യയ്ക്കുമേലുള്ളത്. സമ്പൂർണ വെടിനിർത്തൽ കരാറിൽ ഒപ്പിടാനും അധിനിവേശത്തിൽനിന്ന് പിന്മാറാനും തയ്യാറായാലേ ഉപരോധങ്ങൾ നീക്കൂവെന്നും അവർ പറഞ്ഞു.റഷ്യൻ ബാങ്കുകളുടെ 50 ലക്ഷം കോടിയോളം രൂപയുടെയും റഷ്യൻ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും 1509 കോടിയുടെയും ആസ്തികൾക്കുമേലാണ് ബ്രിട്ടീഷ് സർക്കാർ ഉപരോധമേർപ്പെടുത്തിയിട്ടുള്ളത്.
റഷ്യയിൽ ചേരാനുള്ള ജനങ്ങളുടെ താത്പര്യമറിയാൻ യുക്രൈനിലെ ലുഹാൻസ്കിൽ ഹിതപരിശോധന നടത്തുമെന്ന് പ്രദേശം നിയന്ത്രിക്കുന്ന റഷ്യൻ അനുകൂലവിമതർ. റഷ്യക്കൊപ്പം നിൽക്കാൻ മേഖലയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അടുത്തുതന്നെ ഹിതപരിശോധന ആവശ്യമായി വരുമെന്ന് മേഖലാ തലവൻ ലിയോനിഡ് പാസെചിക് പറഞ്ഞു. നേരത്തേ ലുഹാൻസ്ക്, ഡൊണറ്റ്സ്ക് മേഖലകളെ സ്വതന്ത്രമാക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ പ്രഖ്യാപിച്ചിരുന്നു.