ന്യൂയോർക്ക്: അമേരിക്കയിൽ വിമാനയാത്രയ്ക്കിടെ പൈലറ്റിന്
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തനിമിഷം ജീവിതമോ മരണമോ എന്ന് അറിയാതെ വിഷമിച്ച ഘട്ടത്തിൽ യാത്രക്കാരന്റെയും എയർ ട്രാഫിക് കൺട്രോളറിന്റെയും സമയോചിതമായ ഇടപെടൽ രക്ഷയായി. വിമാനം പറത്താൻ സമചിത്തതോടെയുള്ള
യാതൊരുവിധ അനുഭവസമ്പത്തുമില്ലാത്ത യാത്രക്കാരനാണ് എയർ ട്രാഫിക് കൺട്രോളറിന്റെ ഇടപെടലിനെ തുടർന്ന് സുരക്ഷിതമായി വിമാനം താഴെ ഇറക്കിയത്.
ഫ്ളോറിഡയിൽ ചൊവ്വാഴ്ച
രാവിലെയാണ് സംഭവം. ബഹാമാസ് രാജ്യാന്തരവിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്.
രണ്ടു യാത്രക്കാരുമായി പറന്നുയർന്ന ചെറുവിമാനത്തിലെ പൈലറ്റാണ് ഫ്ളോറിഡയിൽ വച്ച് അസുഖബാധിതനായത്. വിമാനം നിയന്ത്രിക്കാൻ കഴിയാതെ പൈലറ്റ് തളർന്നുവീണതോടെ, യാത്രക്കാരൻ സഹായം തേടുകയായിരുന്നു. എയർ ട്രാഫിക് കൺട്രോളർ സമചിത്തതയോടെ ഇടപെട്ടതോടെ സുരക്ഷിതമായി വിമാനം താഴെ ഇറക്കാൻ സാധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒറ്റ എഞ്ചിൻ മാത്രമുള്ള സെസ്ന 208 വിമാനത്തിലെ പൈലറ്റിനാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ‘എന്റെ പൈലറ്റ് അസുഖബാധിതനായി, എങ്ങനെ വിമാനം പറത്തണമെന്ന് അറിയില്ല’- യാത്രക്കാരന്റെ വാക്കുകൾ ഇങ്ങനെ.
ഫോർട്ട് പിയേഴ്സിലെ എയർ ട്രാഫിക് കൺട്രോളറാണ് സമയോചിതമായ ഇടപെടൽ നടത്തിയത്. ആദ്യം വിമാനത്തിന്റെ പോസിഷൻ എവിടെയാണ് എന്നാണ് ട്രാഫിക് കൺട്രോളർ ചോദിച്ചത്. എന്നാൽ യാത്രക്കാരന് ഇതിൽ വ്യക്തത ഉണ്ടായിരുന്നില്ല.
വളരെ ക്ഷമയോടെ എയർ ട്രാഫിക് കൺട്രോളർ ഇടപെട്ടതാണ് രക്ഷയായത്. വിംഗ്സ് ലെവൽ താഴാതെ നിലനിർത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ വിമാനം എവിടെയാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു എയർ ട്രാഫിക് കൺട്രോളർ. യാത്രക്കാരന്റെ ശബ്ദം നേർത്തുവന്നതോടെ, എയർ ട്രാഫിക് കൺട്രോളർ സെൽഫോൺ നമ്പർ ചോദിച്ചു.തുടർന്ന് ഇത് പ്രയോജനപ്പെടുത്തിയായിരുന്നു ഇരുവരും തമ്മിലുള്ള ആശയവിനിമയം.
സുരക്ഷിതമായി വിമാനം ഇറക്കുന്നതിന് തൊട്ടടുത്തുള്ള പാം ബീച്ച് രാജ്യാന്തര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളറെ ബന്ധപ്പെട്ടു. തുടർന്ന് യാത്രക്കാരനുമായി ആശയവിനിമയം നടത്തി വിമാനം സുരക്ഷിതമായി ഇറക്കി. വിമാനത്തിലെ ആർക്കും പരിക്കില്ല.