മോസ്ക്കോ: എളുപ്പത്തിൽ യുദ്ധം ജയിക്കാതിറങ്ങിയ പുടിക്കും സൈന്യത്തിനും വൻ തിരിച്ചടിയാണ് യുക്രെയ്നിൽ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ 16000 ഓളം സൈനികരും 420 ഓളം ടാങ്കറുകളും 80 ഓളം യുദ്ധവിമാനങ്ങളും റഷ്യക്ക് നഷ്ടപ്പെട്ടതായാണു് വിവരം. വമ്പ് പറഞ്ഞിറങ്ങിയ റഷ്യ ഇപ്പോൾ നാണം കെട്ട അവസ്ഥയിലായി. മാത്രമല്ല ലോക രാജ്യങ്ങളിൽ നിന്നു് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ റഷ്യ.
ഈ സാഹചര്യത്തിലാണ് കൂട്ടപ്പിരിച്ചുവിടൽ. യുദ്ധം എളുപ്പത്തിൽ ജയിക്കാമെന്നു പറഞ്ഞുപറ്റിച്ച സൈനികമേധാവികളെ പുടിൻ പിരിച്ചുവിട്ടതായാണ് സൂചന. യുക്രെയ്നിലെ സൈനികനടപടി നീണ്ടുപോകുന്നതിനു പിന്നിൽ സൈനികമേധാവികളുടെ പിടിപ്പുകേടാണെന്ന വിലയിരുത്തലിലാണ് പിരിച്ചുവിടൽ. റഷ്യൻ നാഷനൽ ഗാർഡ് മേധാവി റോമൻ ഗാവ്‍റിലോവ് ഉൾപ്പെടെയുള്ള ഉന്നത സൈനികമേധാവികളും രഹസ്യാന്വേഷണ ഏജൻസിയിലെ ഉന്നതരും ശിക്ഷാനടപടിക്കു വിധേയമായെന്നാണ് റിപ്പോർട്ട്.
രാജ്യം വിട്ട കമ്പനികൾക്ക് അന്ത്യശാസനം
യുദ്ധത്തെയും ഉപരോധത്തെയും തുടർന്നു രാജ്യംവിട്ട കമ്പനികൾ മേയ് ഒന്നിനകം തിരിച്ചെത്തിയില്ലെങ്കിൽ റഷ്യ 10 വർഷത്തെ വിലക്കേർപ്പെടുത്തും. യുദ്ധം കഴിയുമ്പോൾ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് അഞ്ഞൂറോളം കമ്പനികൾ പൂട്ടി രാജ്യംവിട്ടത്.