യുക്രെയ്നിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന 2300 വർഷം പഴക്കമുള്ള സിതിയൻ നിധിശേഖരം റഷ്യൻ സേന മോഷ്ടിച്ചെന്ന് ആരോപണം. യുക്രെയ്നിലെ മെലിറ്റോപോൾ മ്യൂസിയത്തിലായിരുന്നു വലിയ ചരിത്രപ്രാധാന്യമുള്ള നിധിയുള്ളത്. നിധി മോഷ്ടിച്ചതു കൂടാതെ മ്യൂസിയത്തിലെ അംഗങ്ങളെ റഷ്യൻ സൈനികർ തടവിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. തെക്കുകിഴക്കൻ യുക്രെയ്നിയൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് മെലിറ്റോപോൾ. യുദ്ധം തുടങ്ങിയ ശേഷം മാർച്ച് ഒന്നു മുതൽ തന്നെ ഇവിടം റഷ്യയുടെ കൈവശമായിരുന്നു.
യുക്രെയ്നിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ നിധിയാണു സിതിയൻ നിധിയെന്നും റഷ്യക്കാർ അതു ബലമായി തട്ടിപ്പറിച്ചെന്നും മെലിറ്റോപോൾ മേയറായ ഇവാൻ ഫെഡറോവ് പറഞ്ഞു. മെലിറ്റോപോൾ മ്യൂസിയം ഡയറക്ടറായ ലീല ഇബ്രാഹിമോവ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. 198 സ്വർണനിർമിത വസ്തുക്കൾഉൾപ്പെട്ടതാണ് നിധി. സ്വർണത്തിൽ നിർമിച്ച പൂക്കളും പാത്രങ്ങളുമൊക്കെ ഇതിൽ ഉൾപ്പെടും. ഇവയിൽ പലതും പ്രാചീന ഗ്രീസിൽ നിർമിച്ചവയും പിന്നീട് സിതിയൻമാർക്ക് സംഭാവനയും സമ്മാനവുമായി കിട്ടിയതുമാണ്. ഇതോടൊപ്പം തന്നെ മുന്നൂറിലധികം പ്രാചീന വെള്ളിനാണയങ്ങളും പഴയകാല ആയുധങ്ങളും ചരിത്രമെഡലുകളുമെല്ലാം മ്യൂസിയത്തിൽ നിന്ന് റഷ്യക്കാർ എടുത്തുകൊണ്ട് പോയിട്ടുണ്ട്.



മ്യൂസിയം ഡയറക്ടറായ ലീല ഇബ്രാഹിമോവയെയും റഷ്യൻ സൈനികർ തടങ്കലിൽ വച്ചിരുന്നത്രേ.ഗാലിന ആൻഡ്രിവ്ന കുച്ചർ എന്നു പേരുള്ള മറ്റൊരു മ്യൂസിയം ഉദ്യോഗസ്ഥയെയും റഷ്യ തടങ്കലിൽ വച്ചായിരുന്നു. സിതിയൻ നിധിശേഖരത്തിൽ ബാക്കിഭാഗം എവിടെയെന്നു വെളിപ്പെടുത്താൻ മടിച്ചതിനെത്തുടർന്നാണ് ഇത്. സിതിയൻ വംശം ആധിപത്യമുറപ്പിച്ച മേഖലകളിലൊന്നായിരുന്നു മെലിറ്റോപോൾ. ഇവിടെ വലിയ ഒരു സിതിയൻ ശവനിലം സ്ഥിതി ചെയ്തിരുന്നു. ഇവിടത്തെ കല്ലറകളിൽ നിന്നാണ് അപൂർവവും അമൂല്യവുമായ സ്വർണവസ്തുക്കൾ ലഭിച്ചത്. ഇവയിൽ പലതും കീവ് മ്യൂസിയത്തിലാണ് ഇപ്പോഴുള്ളത്. ഇനിയും മെലിറ്റോപോളിലുള്ള പലമേഖലകളിലും സിതിയൻ കല്ലറകളുണ്ട്. ഇവിടെ നിന്ന് റഷ്യൻ സേന കൊള്ളയടി നടത്തുമെന്ന ഭീതിയിലാണ് അധികൃതർ.
ചൈനയുടെ ഉത്തരമേഖലകളിലും സൈബീരിയയുടെ ദക്ഷിണമേഖലകളിലുമായുള്ള പുൽമേടുകളിൽ ആവാസമുറപ്പിച്ച സായുധ വംശമായിരുന്നു സിതിയൻസ്, അശ്വാരൂഡൻമാരായിരുന്ന ഇവർ വലിയ യോദ്ധാക്കളായിരുന്നു.അസ്ത്രവിദ്യയിലായിരുന്നു ഇവർക്ക് ഏറ്റവും പ്രാവീണ്യം.പിന്നീട് മംഗോളിയയിലും ചൈനയിലും എത്തിയ ഇവർ റഷ്യയിലെയും യുക്രെയ്നിലെയും ദക്ഷിണഭാഗങ്ങളിൽ ആധിപത്യമുറപ്പിച്ചു. ലോഹനിർമിതിയിലും വലിയ ശേഷിയുണ്ടായിരുന്ന ഇവർ സ്വർണത്തിനും അതിൽ നിർമിച്ച ആഭരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയ്ക്കും വലിയ പ്രാധാന്യം കൽപിച്ചു.ഇന്ത്യയിലും ഇവരിൽ നിന്നുള്ള ചില വംശങ്ങൾ എത്തിയിരുന്നു. ശകവംശമെന്ന് ഇവർ അന്ന് അറിയപ്പെട്ടു.