കൊച്ചി: സ്വന്തം പിതാവ് ഗര്‍ഭിണിയാക്കിയ പത്ത് വയസ്സുകാരിയുടെ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാമെന്ന് ഹൈക്കോടതി. കുട്ടിയുടെ മാതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. മകളുടെ ആരോഗ്യത്തിനും ജീവനും കുട്ടി ജനിക്കുന്നത് ഭീഷണിയാണെന്ന് ചൂണ്ടി കാണിച്ച് ഗര്‍ഭഛിദ്രത്തിനായി മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. . കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ അതിന് ജീവനുണ്ടെങ്കില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും അത് പൂർണ്ണ ഉത്തരവാദിത്വമുള്ളവരായിരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഗർഭാവസ്ഥയിൽ പത്തുവയസ്സുള്ള പെണ്‍കുട്ടിക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ആരോഗ്യ പ്രശ്നങ്ങളും സങ്കീര്‍ണതകളും പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം മെഡിക്കല്‍ ബോര്‍ഡിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു
ഇത് പ്രകാരം ഗര്‍ഭം 31 ആഴ്ച കഴിഞ്ഞതിനാൽ സിസ്സേറിയൻ വേണ്ടിവരുമെന്നും മെഡിക്കല്‍ ബോര്‍ഡ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കുഞ്ഞിനെ പുറത്തെടുക്കുന്നോൾ ജീവനുണ്ടാകാനുള്ള സാധ്യത 80 % ഉണ്ടെന്നും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നും മെഡിക്കൽ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്. നിയമപ്രകാരം 24 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭഛിദ്രത്തിന് മാത്രമെ അനുമതിയുള്ളു. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.
ഒരാഴ്ചയ്ക്കുള്ളില്‍ വേണ്ട നടപടികൾ സ്വീകരിക്കാൻ ആശുപത്രി അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വിദഗ്ധ മെഡിക്കല്‍ സഹായം ആവശ്യമെങ്കിൽ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ക്ക് ഡയറക്ടര്‍ ആവശ്യമായതു ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ലെങ്കിൽ കുഞ്ഞിന്റെ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് മികച്ച ചികിത്സയും പരിചരണവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
നേരത്തെ ബോംബൈ ഹൈക്കോടതി ഇതിന് സമാനമായ കേസ് പരിഗണിച്ചിട്ടുണ്ടെന്നും കേസില്‍ ലജ്ജിച്ച് തല താഴ്ത്തുകയാണെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ പിതാവാണ് ആരോപണ വിധേയന്‍, മന:സാക്ഷിയുള്ള സമൂഹം മുഴുവനും നാണത്താല്‍ തലതാഴ്ത്തമെന്നും സാധിക്കുന്ന രീതിയില്‍ നിയമം അയാളെ ശിക്ഷിക്കുമെന്നും കോടതി പറഞ്ഞു.. എല്ലാ സാഹചര്യങ്ങളും വസ്തുതകളും പരിഗണിച്ച് ഈശ്വരനെ മനസ്സിലോര്‍ത്താണ് ഈ കേസിൽ നിയമാധികാരം പ്രയോഗിക്കുന്നതെന്നും ഹൈകോടതി പറഞ്ഞു.